തിരുവനന്തപുരം: പിണറായി സർക്കാറിനെ താഴെയിറക്കാൻ ജനം തയാറെടുത്തുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. തുടർഭരണമുണ്ടായാൽ കേരളം ബംഗാളാക്കും. യു.ഡി.എഫിന് കേരളത്തിൽ അനുകൂലനിലയാണെന്നും തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുമായി സമ്പർക്കമില്ലാത്തെ പി.ആർ വർക്കിലൂടെ മാത്രം മുഖം മിനുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
യു.ഡി.എഫ് ജയിക്കും എന്നുള്ള അസഹിഷ്ണുതയാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. കേരളത്തിൽ സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്നത് വ്യക്തമാണ്. 10 വർഷം കൊണ്ട് കേരളം ഏറെ പിന്നോട്ട് പോയിരിക്കുന്നു. കർണാടകയും തമിഴ്നാടും തെലുങ്കാനയും വികസനത്തിൽ കേരളത്തേക്കാൾ മുന്നിലാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ പഠനാവശ്യമായും ജോലി തേടിയും കേരളത്തിൽനിന്നും പുറത്തേക്ക് പോകുന്നു. 40 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു വ്യവസായ മന്ത്രി പറഞ്ഞത്. അതുണ്ടായില്ല. ഇങ്ങനെ പോയാൽ ഇടതുഭരണം കേരളത്തെ നാശത്തിലേക്ക് നയിക്കും.
മുമ്പ് യു.ഡി.എഫിൽ അപരൻമാരുണ്ടായിരുന്നത്. ഇത്തവണ ഇടതുപക്ഷത്തു നിന്നാണ് ഏറ്റവും കൂടുതൽ അപരൻമാർ മത്സരിക്കുന്നത്. എസ്.എഫ്.ഐയുടെ സ്ഥാപക പ്രസിഡന്റ് ജി. സുധാകരൻ പോലും യു.ഡി.എഫ് പിന്തുണയോടെ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നു. പയ്യന്നൂരും പാലക്കാടും ഇതുതന്നെയാണ് സ്ഥിതി. ഇടത് സഹയാത്രികരും സാംസ്‌കാരിക നായകരും പാർട്ടിയോട് വിട പറയുകയാണ്. കേരളത്തിൽ ഇന്ന് യഥാർഥ കമ്യൂണിസ്റ്റുകാർ ഇല്ലാതായിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ പിണറായിയുടെ തുടർഭരണത്തെ ഭയത്തോടെയാണ് കാണുന്നത്. മോദി പിന്തുണ കൊടുത്താൽ പോലും ഇടതുപക്ഷത്തിന് തിരിച്ചുവരാൻ സാധ്യമല്ലാത്ത വിധം ജനങ്ങൾ വെറുത്തു കഴിഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് വളരാൻ സാഹചര്യമില്ല.
യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ജയിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. കോൺഗ്രസ് മുക്ത ഭാരതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും സി.പി.എമ്മിനെ പിന്തുണക്കുന്നത്. പ്രധാനമന്ത്രിയെ എപ്പോൾ വേണമെങ്കിലും കാണാൻ പറ്റുന്ന രീതിയിൽ പിണറായി വിജയന് സൗകര്യങ്ങൾ നൽകുന്നത് ഇതിന് തെളിവാണ്. എന്നാൽ, മലയാളികൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട്. അവർ യു.ഡി.എഫിനെ പിന്തുണക്കും. ഇത്തവണ കേരളം യു.ഡി.എഫ് തൂത്തുവാരുമെന്നും എ.കെ. ആന്റണി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.