തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ നാല് പേരും ഗൂഡാലോചനയിലും മുഖ്യപ്രതികളെ സഹായിക്കുന്നതിലും പങ്കെടുത്തിരുന്നതായി പൊലീസ്. ഷജിത്ത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവർ ആരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല.
അറസ്റ്റിലായവർക്ക് കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തുന്നത് ഇങ്ങനെ:
ഷജിത്ത്: കോൺഗ്രസ് പ്രവർത്തകൻ. കൊലപാതകികൾക്ക് ആവശ്യമായ സഹായം നൽകി. ഗൂഡാലോചനയിൽ പങ്കാളിത്തം. ഒരു വർഷത്തിലേറെയായി പ്രദേശത്ത് നിലനിൽക്കുന്ന കോൺഗ്രസ് -സി.പി.എം സംഘർഷത്തിൽ പങ്ക്. രണ്ടുമാസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഫൈസലിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി. വീട് വളഞ്ഞ് ഇന്നലെ ഉച്ചക്ക് അറസ്റ്റ് ചെയ്തു.
നജീബ്: കോൺഗ്രസ് പ്രവർത്തകൻ. കൊലപാതകികൾ സംഭവസ്ഥലത്തെത്തിയത് ഇയാളുടെ ബൈക്കിൽ. കൊലപാതകത്തെ കുറിച്ച് നജീബിന് അറിവുണ്ടായിരുന്നതായി പൊലീസ്. കൃത്യത്തിൽ പങ്കെടുത്തവരെ രക്ഷപ്പെടുത്താൻ ഇയാൾ സഹായിച്ചതായും കണ്ടെത്തി.
അജിത്ത്: കോൺഗ്രസ് പ്രവർത്തകൻ. ക്വട്ടേഷൻ സംഘാംഗം. ഗൂഡാലോചനയിലും ആയുധം സംഘടിപ്പിക്കുന്നതിലും പങ്ക്.
സതി: കോൺഗ്രസ് പ്രവർത്തകൻ. ഗൂഡാലോചനയിൽ പങ്ക്. രക്ഷപ്പെടാൻ ജില്ല വിടുന്നതിനിടെ ചിറയിൻകീഴിൽ വെച്ച് അറസ്റ്റിലായി.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇതിൽ സജീവ്, സനൽ, അൻസാർ, ഉണ്ണി എന്നിവരാണ് മുഖ്യപ്രതികൾ. ഇവരിൽ സജീവും സനലും പൊലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.