കോട്ടയം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകൾ അസത്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെന്നിത്തലക്കുവേണ്ടി ഉമ്മൻചാണ്ടി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഉമ്മൻചാണ്ടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഉമ്മൻചാണ്ടി വിശദീകരണം നൽകിയത്.
പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും ഉമ്മന്‍ ചാണ്ടി ട്വിറ്ററില്‍ കുറിച്ചു.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഫേസ്ബുക്കിലും ഉമ്മൻചാണ്ടി കുറിപ്പെഴുതി. വ്യാജ വാർത്തകളിൽ സഹപ്രവർത്തകർ വീണുപോകരുതെന്ന് അഭ്യർഥിക്കുന്നതായിരുന്നു പോസ്റ്റ്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കുറിച്ച് വന്നിട്ടുള്ള അഭ്യുഹങ്ങൾ സത്യവിരുദ്ധമാണ്. അതുസംബന്ധിച്ച ചർച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാൻ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ. ബോധപൂർവം സൃഷ്ടിക്കപ്പെട്ട വ്യാജവാർത്തകളിൽ സഹപ്രവർത്തകർ വീണു പോകരുതെന്ന് അഭ്യർത്ഥിക്കുന്നു.- ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഉമ്മൻചാണ്ടി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ വന്ന ലേഖനത്തിന് താഴെ വലിയ വിമർശനമാണ് ഉയർന്നത്. പുതുപ്പള്ളി പുണ്യാളനെ ഓർത്തെങ്കിലും മാറിത്തരണം എന്നും ചിലർ അഭ്യർഥിച്ചിരുന്നു. വലിയ പരാജയം നേരിടുമ്പോഴും ഗ്രൂപ് കളിയിൽ അഭിരമിക്കുന്ന നേതാക്കളെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.