വാസു
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്നാം പ്രതി ദേവസ്വം മുന്‍ കമീഷണർ എന്‍. വാസുവിന് സ്വാഭാവിക ജാമ്യം. ബുധനാഴ്ച വൈകുന്നേരത്തോടെ വാസു പുറത്തിറങ്ങി. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കേരളത്തിന് പുറത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ 12 പേരില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന അഞ്ചാമത്തെ പ്രതിയാണ് വാസു.
ശബരിമലയിലെ കട്ടിളപ്പാളികള്‍ ചെമ്പാണെന്ന് ആദ്യം രേഖപ്പെടുത്തിയത് എന്‍. വാസു ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തിന് നല്കിയ കത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധന്, കെ.എസ് ബൈജു എന്നിവരുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടി. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഹരജിയില്‍ 18ന് വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.