തിരുവനന്തപുരം: സർക്കാറിന്റെ കാലാവധി തീരാനിരിക്കെ കൺസ്യൂമർ ഫെഡിലടക്കം താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കം. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്‍റെയും വിയോജിപ്പ് മറികടന്ന് 1017 പേരെ സ്ഥിരപ്പെടുത്താനാണ് കൺസ്യൂമർ ഫെഡിലെ ശ്രമം.
പുറമേ സീമാറ്റ് കേരള, ചലച്ചിത്ര വികസന കോർപ്പറേഷൻ, സി-ഡിറ്റ്, സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ്, സഹകരണ പരീക്ഷ ബോർഡ്, കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലെല്ലാം നിയമനനീക്കം നടക്കുന്നുണ്ട്. അധിക തസ്തിക വേണ്ടെന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം അവഗണിച്ചാണ് പല സ്ഥാപനങ്ങളിലെയും ചരടുവലികൾ.
കണ്‍സ്യൂമര്‍ഫെഡിന്‍റെ വളര്‍ച്ചയിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് ഇവരെന്നും വേറൊരു ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ മാനുഷിക പരിഗണനവെച്ച് സ്ഥിരപ്പെടുത്തണമെന്നുമാണ് ഭരണസമിതിയുടെ നിലപാട്.
അതേസമയം കൺസ്യൂമർഫെഡിന്‍റെ ധനസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിരപ്പെടുത്തൽ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സഹകരണ വകുപ്പ് ഈ ആവശ്യം തള്ളിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിലപാടിലാണ് കൺസ്യൂമർ ഫെഡ്.
2021ൽ തന്നെ സ്ഥിരപ്പെടുത്താൻ നീക്കമുണ്ടായെങ്കിലും ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സഹകരണ വകുപ്പ് സെക്രട്ടറി 2022ൽ മറുപടി നൽകിയിരുന്നു. കണ്‍സ്യൂമര്‍ഫെഡ് പിന്മാറാത്ത സാഹചര്യത്തിൽ 2024ൽ സഹകരണ വകുപ്പ് മൂന്നംഗ കമീഷനെ നിയോഗിച്ചു.
സർവിസ് സമഗ്ര പരിഷ്കരണത്തെക്കുറിച്ചുള്ള കമീഷന്‍റെ റിപ്പോര്‍ട്ട് സഹകരണ വകുപ്പ് മുമ്പാകെ എത്തുകയും ചെയ്തു. ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാൻ സഹകരണ മന്ത്രി തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 10 വർഷം പൂർത്തിയായ താൽകാലിക ജീവനക്കാർക്ക് സ്ഥിരനിയമനം നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു.
മാനുഷിക പരിഗണനയിൽ നിലവിലുള്ള തസ്തികയിൽ ഒറ്റതവണ മാത്രം നിയമനം നൽകാമെന്നായിരുന്നു അന്ന് കോടതിവിധി. ഇത്തരം നിയമനം തുടർന്ന് ഉണ്ടാവരുതെന്നും നിർദേശിച്ചിരുന്നു.
ഇതുലംഘിച്ച് വീണ്ടും സ്ഥിരനിയമനത്തിന് നീക്കംനടക്കുന്നതായി കാണിച്ച് കോടതിയലക്ഷ്യ ഹർജി വന്നതിനെ തുടർന്ന്, ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.