വിഴിഞ്ഞം ഹാർബറിലേക്കുള്ള റോഡ് സമരക്കാർ വള്ളങ്ങൾ ഉപയോഗിച്ച് തടഞ്ഞപ്പോൾ (ഫയൽ ചിത്രം)
തിരുവനന്തപുരം: നാടിനെ മുൾമുനയിൽ നിർത്തിയ സമരത്തിനു അയവുവന്നെങ്കിലും പിൻമാറില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഇതേസമയം പദ്ധതി പ്രവർത്തനത്തെ ന്യായീകരണത്തിനു ഊന്നൽ നൽകി സർക്കാറും രംഗത്ത്. വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുന്നു. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കും.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കും. മുല്ലൂരിലെ ഉപരോധ സമരപ്പന്തലിൽ പൊതു സമ്മേളനവും ഉണ്ടാകും.സമരത്തോട് ഇടവകാംഗങ്ങൾ സഹകരിക്കണം എന്നാഹ്വാനം ചെയ്ത് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു.സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുകയാണ്.കൂടുതൽ പൊലീസുകാരെ വിഴിഞ്ഞത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതൽ അറസ്റ്റുകൾ തൽകാലത്തേക്ക് വേണ്ടയെന്നാണ് തീരുമാനം. ഇന്നലെ ചേർന്ന സർവകക്ഷി യോഗം തീരുമാനമാകാതെ പിരിയുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.
ഇതിനിടെ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള എക്സ്പെർട്ട് സമ്മിറ്റ് പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും.വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമരം സംഘർഷത്തിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് കേരള വികസനത്തിനു പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്.തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിലുൾപ്പെടെ വിവിധ മന്ത്രിമാർ പങ്കെടുക്കും.വിവിധ വിഷയങ്ങളിൽ വിദഗ്ധർ സെമിനാറുകളിൽ സംബന്ധിക്കും. ഇതിനിടെ, സമരക്കാരെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും കേന്ദ്രസേനയെ കൊണ്ടുവരണമെന്നാവശ്യവുമായി ബി.ജെ.പിയും സജീവമാണ്. ഇന്നലെ നടന്ന സർവകക്ഷിയോഗം പരാജയപ്പെട്ടത് സർക്കാറിനു തിരിച്ചടിയായി. സമരക്കാരെ പിന്തുണച്ച ജോസ് കെ. മാണി എം.പിയുടെ നിലപാട് ഇടതുമുന്നണിക്കും തലവേദനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.