തിരുവനന്തപുരം: ദേഹാസ്വാസ്‍ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്ത്രി കണ്ഠരര് രാജീവരെ ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റി. ശബരിമല സ്വർണക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിയെ ഇന്നലെ രാവിലെയാണ് തല കറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ പരിശോധനക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തന്ത്രിയുടെ അനുമതിയോടെയാണ് സ്വർണം പതിച്ച പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിട്ടതെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പദ്മകുമാറും അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ ഉദ്യഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ നവംബറിൽ നടത്തിയ ചോദ്യ ചെയ്യലിൽ തന്ത്രി ഇത് നിഷേധിച്ചെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കടത്താൻ തന്ത്രി അവസരമൊരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഉണ്ണി കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെടുക്കുന്നതിനായി തന്ത്രിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം എസ്.ഐ.ടി സംഘം പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.