കൊച്ചി: കണ്ണൂരിലെ ആറളം ഫാമിൽ വന്യ ജീവി ആക്രമണത്തിൽ മനുഷ്യ ജീവൻ പൊലിയുന്നത് പതിവായ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയടക്കം ഉദ്യോഗസ്ഥർ ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈകോടതി.
വെള്ളിയാഴ്ച പുലർച്ചെ ആറളത്ത് 44കാരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവം കൂടി കണക്കിലെടുത്താണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഹരജി പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി, പട്ടിക വിഭാഗ വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ ഹാജറായി കോടതിയുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദേശിച്ചു. ആറളം ഫാമിലും പരിസര പ്രദേശങ്ങളിലും സ്ഥിതി വളരെ പരിതാപകരമാണെന്ന് വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. റാപ്പിഡ് റെസ്പോൺസ് സംഘത്തെ വിവരം അറിയിച്ചതിനെ തുടർന്ന് ആറളം വൈൽഡ്ലൈഫ് റേഞ്ചിലെ നൈറ്റ് പട്രോളിംഗ് സംഘം തെരച്ചിൽ നടത്തിയെങ്കിലും കനത്ത മൂടൽമഞ്ഞ് കാരണം ആക്രമിച്ച കാട്ടാനയെ കണ്ടെത്താനായില്ലെന്ന് ഹരജിക്കാരൻ അറിയിച്ചു. പരിക്കേറ്റ അനീഷെന്ന യുവാവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
ആറളം ഫാം മേഖലയിലെ ട്രൈബൽ റീഹാബിലിറ്റേഷൻ ആൻഡ് ഡെവലപ്മെന്റ് മിഷൻ (ടി.ആർ.ഡി.എം) പ്രദേശത്ത് താമസിക്കുന്നവരുടെ ജീവൻ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ നടപടികൾ നൽകുന്നതിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നിരന്തരം വീഴ്ചകളുണ്ടാവുന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജി പരിഗണിക്കവേ ഓൺലൈൻ മുഖേന ഹാജരായിരുന്ന സംസ്ഥാന പട്ടിക വിഭാഗ വികസന ഡയറക്ടറുമായി കോടതി ആശയ വിനിമയം നടത്തി.
ടി.ആർ.ഡി.എം പ്രദേശത്തും പരിസരത്തും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇദ്ദേഹം പൂർണമായും അജ്ഞനാണെന്ന് കോടതി വിലയിരുത്തി. സംസ്ഥാന ഭരണകൂടം സ്വീകരിച്ച നടപടികൾ ആദിവാസി കോളനി നിവാസികളിൽ ആത്മവിശ്വാസം വളർത്താൻ പര്യാപ്തമല്ലെന്നാണ് ബോധ്യമാകുന്നതെന്ന് കോടതി പറഞ്ഞു. കോടതി നിരീക്ഷണത്തിലുള്ള മേഖലയിലെ ആദിവാസികളുടെ അവസ്ഥ ഇതാണെങ്കിൽ ജുഡീഷ്യൽ നിരീക്ഷണത്തിലല്ലാത്ത സംസ്ഥാനത്തെ മറ്റ് സംഘർഷ മേഖലകളിലെ താമസക്കാരുടെ ദുർഗതിയെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല.
ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന ഉറപ്പ് സംസ്ഥാന ഭരണകൂടത്തിന്റെ നിരന്തരമായ നിഷ്ക്രിയത്വത്തിൽ നിഷ്ഫലമാക്കനാവില്ല. മനുഷ്യ-മൃഗ സംഘർഷം മൂലം ഓരോ മനുഷ്യ ജീവനും നഷ്ടപ്പെടുന്നതിലൂടെ സംസ്ഥാനത്തിന്റെ ഭരണ യന്ത്രങ്ങളുടെ പരാജയമാണ് പ്രകടമാകുന്നത്.
പ്രതീക്ഷിക്കുന്ന ഭരണഘടനാപരമായ ധാർമികത പാലിക്കുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെടുകയാണ്. ഇത്തരം അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദികളും അവർക്കാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.