രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രണ്ടാം ബലാൽസംഗക്കേസിൽ മറുപടി നൽകുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, എന്നാൽ ഇരയുടെ വ്യക്തിവിവരം സംബന്ധിച്ച രഹസ്യം സൂക്ഷിക്കണമെന്ന് പ്രോസിക്യൂഷനും. രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് രാഹുൽ കൂടുതൽ സമയം ഉന്നയിച്ചത്. ബംഗലൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ ജാമ്യവ്യവസ്ഥയുടെ ലംഘനം നടത്തിയെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
അതിന്‍റെ അടിസ്ഥാനത്തിൽ രാഹുൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഇന്നലെ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. കൂടുതൽ സമയം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യത്തിന് തർക്കം എഴുതി സമർപ്പിക്കണമെന്നും അതിനായി സമയം വേണമെന്നുമുള്ള പ്രതിഭാഗ ആവശ്യത്തെ തുടർന്നാണ് അപേക്ഷ കോടതി മാറ്റിയത്. രാഹുലിന്‍റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് ഹാജരാരായാണ് ഈ ആവശ്യവും വാദം പറയാൻ കൂടുതൽ സമയവും തേടിയത്. എന്നാൽ ബലാത്സംഗം ഉൾപ്പെടെ കുറ്റം ചുമത്തിയുള്ള കേസായതിനാൽ ഇരയുടെ വിവരങ്ങളടങ്ങിയ രേഖകൾ പ്രതി ഭാഗത്തിന് നൽകിയതിന്‍റെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു. ഇരുഭാഗങ്ങളുടേയും ആവശ്യങ്ങൾ കേട്ടശേഷമാണ് ഹരജിയിൽ വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാർച്ച് ആറിലേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.
രാഹുലിനെതിരെ ഉന്നയിച്ച മൂന്ന് കേസുകളിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ രാഹുലിന് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതിൽ അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചെന്നാണ് അന്വേഷണസംഘം ആരോപിക്കുന്നത്. രാഹുൽ വാട്ട്സ്ആപ് കോൾ ചെയ്തതായി പരാതിക്കാരി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് ഇങ്ങനെ ഒരു ഹരജിയുമായി പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപച്ചത്. 2023ല്‍ ഒരു ഹോംസ്‌റ്റേയില്‍ വച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. അതിന് പിന്നാലെ കഴിഞ്ഞദിവസം യുവതി കോടതി മുമ്പാകെ രഹസ്യമൊഴിയും നൽകിയിരുന്നു. തന്നെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.