കൊല്ലം: രൂക്ഷമായ തർക്കത്തിനൊടുവിൽ എൻ.കെ. പ്രേമചന്ദ്രന്‍റെ മകനെ ഒഴിവാക്കി ആർ.എസ്.പിയിൽ സ്ഥാനാർഥി നിർണയം. യു.ഡി.എഫിൽ പാർട്ടി മൽസരിക്കുന്ന അഞ്ചുസീറ്റുകളിൽ നാലിടത്താണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കൊല്ലം ജില്ലയിലെ ചവറയിൽ ഷിബു ബേബി ജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് വിഷ്ണു മോഹനും തിരുവനന്തപുരം ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും. കണ്ണൂർ ജില്ലയിലെ മട്ടന്നൂരാണ് മറ്റൊരു സീറ്റ്. ഇത് ഒഴിവാക്കി പകരം സീറ്റ് വേണമെന്ന് യു.ഡി.എഫിൽ ആവശ്യപ്പെട്ടിട്ടുണ്ടന്നും അതിൽ തീരുമാനമായശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.
വെള്ളിയാഴ്ച ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിലും സെക്രട്ടറിയേറ്റ് യോഗത്തിലും ഇരവിപുരം സ്ഥാനാർഥിയെച്ചൊല്ലി രൂക്ഷമായ വാക്കേറ്റമാണുണ്ടായത്. വലിയൊരു വിഭാഗം എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. സെക്രട്ടറി എ.എ. അസീസും മുൻ സെക്രട്ടറി ഷിബു ബേബിജോണും ഇതിനെ ശക്തമായി എതിർത്തതോടെയാണ് ഒടുവിൽ സമവായ സ്ഥാനാർഥിയായി വിഷ്ണു മോഹനെ തീരുമാനിച്ചത്. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയാണ് അഡ്വ. വിഷ്ണു മോഹന്‍.
ഇതോടെ ആർ.എസ്.പിയുടെ രണ്ട് സ്ഥാനാർഥികൾ പാർട്ടിയുടെ യുവജന സംഘടന നേതാക്കളാകും. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റാണ് ഉല്ലാസ് കോവൂർ. സി.പി.എം സിറ്റിങ് എം.എൽ.എ എം. നൗഷാദ് തന്നെയാകും ഇരവിപുരത്ത് എൽ.ഡി.എഫ് സ്ഥാനാര്‍ഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.