തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ നടപടികൾ സ്റ്റേ ചെയ്ത തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് അനുപമ. എല്ലാവരോടും നന്ദിയുണ്ട്. ആറു മാസം മുമ്പ് അധികാരികൾക്ക് നീതി ലഭ്യമാക്കാൻ കഴിയുമായിരുന്നു. കുഞ്ഞിനെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പ്രതികരിച്ചു.
കുഞ്ഞിന്‍റെ ആവശ്യവുമായി താൻ മുട്ടാത്ത വാതിലുകളില്ല. അവരൊന്നും ചെയ്ത് തന്നില്ല. വൈകിയ വേളയിലും സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഒരു പിന്തുണ ലഭിക്കുന്നതിൽ ആശ്വാസവും സമാധാനവുമുണ്ട്. സൈബർ ആക്രമണത്തിൽ വിഷമമുണ്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടികൾ തിരുവനന്തപുരം കുടുംബ കോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. കുഞ്ഞിന്‍റെ പൂര്‍ണ അവകാശം ആന്ധ്ര സ്വദേശികൾക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിയിൽ പുരോഗമിക്കുന്ന നടപടികളാണ് താൽകാലികമായി സ്റ്റേ ചെയ്തത്. വിഷയത്തിൽ നവംബർ ഒന്നിന് വിശദമായ വാദം കേൾക്കാനും കോടതി തീരുമാനിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ചതാണോ ദത്ത് നൽകിയതാണോ എന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയോട് കോടതി ചോദിച്ചു. ഈ വിഷയത്തിൽ ശിശുക്ഷേമ സമിതി വിശദീകരിക്കണമെന്നും കുടുംബ കോടതി നിർദേശിച്ചു. കേസിൽ കക്ഷി ചേരുന്നത് അടക്കമുള്ള അനുപമയുടെ അപേക്ഷ നവംബർ ഒന്നിന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.