കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വദേശിയും പ്രശസ്ത ജൈവകാർഷിക വിദഗ്ധനും ഗാന്ധിയനുമായ പത്മശ്രീ തച്ചേരിൽ ഗോവിന്ദൻ കുട്ടി മേനോൻ (ടി.ജി.കെ മേനോൻ) മധ്യപ്രദേശിലെ ഇൻഡോറിൽ നിര്യാതനായി. 81 വയസ്സായിരുന്നു.
കൊടുങ്ങല്ലൂർ ലോകമലേശ്വരം കരിച്ചാം കുളത്തിന് സമീപം എലന്തക്കൽ നാരായണൻകുട്ടി മേനോന്‍റെയും പങ്കജാക്ഷിയമ്മയുടെയും മകനായി 1940ലായിരുന്നു ജനനം. ശൃംഗപുരം ബോയ്സ് ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഉദ്യോഗാർത്ഥം വടക്കെ ഇന്ത്യയിലേക്ക് പോകുകയായിരുന്നു.
സാമൂഹിക, പരിസ്ഥിതി രംഗത്ത് പ്രവർത്തന ശൈലിയിലൂടെ ശ്രദ്ധേയനായ അദ്ദേഹം കസ്തൂർബാ ഗാന്ധി സ്ഥാപിച്ച ഇൻഡോറിലെ കസ്തൂർബാഗ്രാമിന്‍റെ ഡയറക്ടറായിരുന്നു. കസ്തൂർബാ ഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ ജലസേചനവും കൃഷിരീതികളും ആവിഷ്ക്കരിച്ച് പ്രശസ്തനായി.
ഇന്ത്യയിൽ ബയോ ഡൈനാമിക് കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ മികച്ച സംഭാവന നൽകിയിട്ടുണ്ട്. 1991ലാണ് രാജ്യം പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചത്. 1989ൽ ജംനലാൽ ബജാജ് അവാർഡും, പിന്നീട് ഇന്ദിരാ പ്രിയദർശിനി വികാസ് മിത്ര അവാർഡ്, ലാൽബഹദൂർ ശാസ്ത്രി സ്മാരക അവാർഡ്, ഇന്ദിരാഗാന്ധി സമാജ് സേവ പുരസ്കാരം, ഭൂമി പുത്ര പുരസ്ക്കാരം തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
കസ്തൂർബാ ഗ്രാമിൽ നിന്നും വിരമിച്ച ശേഷവും അദ്ദേഹം ജൈവ കാർഷിക രംഗത്ത് സജീവമായിരുന്നു. ഇൻഡോർ നഗരത്തിൽ തൻ്റെ വീടിന് ചുറ്റും ജൈവോദ്യാനം ഒരുക്കി. രണ്ടായിരത്തോളം സസ്യങ്ങൾ ഇവിടെ നട്ടുവളർത്തിയിരുന്നു. ജീവിതാവസാനം വരെ പ്രകൃതിയെ ഹൃദയത്തോട് ചേർത്ത് പിടിച്ചാണ് അദ്ദേഹം കടന്നു പോയത്. വല്ലപ്പോഴും മാത്രമായിരുന്നു സ്വദേശത്തേക്കുള്ള വരവ്.
ഭാര്യ: മാണിക്യത്തു മനോരമ മേനോൻ. മക്കൾ: ഗോപാൽ മേനോൻ (മുംബൈ), രാധിക മേനോൻ (ജംഷഡ്പ്പൂർ). മരുമക്കൾ: ദീപാലി മേനോൻ, ശന്തനു സർക്കാർ.
സഹോദരങ്ങൾ: രവീന്ദ്രമേനോൻ, പരേതയായ കമലദേവി, ഉണ്ണികൃഷ്ണമേനോൻ, സരോജിനി, സോമസുന്ദര മേനോൻ, സരള ദേവി, വനജ, ലളിത, മുരളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.