കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ അനീഷ് എന്ന 'അട്ടാണി അനീഷ്' (43) വീണ്ടും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മേയ് മാസം എറണാകുളം എം.ജി റോഡിലെ ചായക്കടയിൽ വെച്ച് യുവാവിനെ മർദിച്ച കേസിൽ അനീഷിനെ തൃശ്ശൂരിലെ ഒളിസങ്കേതത്തിൽ നിന്ന് സെൻട്രൽ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും തുടർന്നും ഇയാൾ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുകയുമായിരുന്നു.
ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പുതിയ കേസ്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സെൻട്രൽ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ ഇയാൾ ജൂൺ ആറിന് മട്ടാഞ്ചേരിയിലുള്ള സ്വന്തം വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട് വളഞ്ഞ് പരിശോധിക്കുകയായിരുന്നു.
സാഹസികമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. നിരവധി ആളുകളെ പ്രതി ഭീഷണിപ്പെടുത്താറുണ്ടെന്നും ഇയാളോടുള്ള ഭയം മൂലം പലരും പരാതിയുമായി വരാറില്ലെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്ത് വിശദമായ അന്വേഷണം ആരംഭിക്കാനാണ് പൊലീസ് തീരുമാനം.
കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമീഷണർ പ്രേമാനന്ദ കൃഷ്ണൻ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിജോ എം.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐമാരായ ഹരികൃഷ്ണൻ, രാംലാൽ, ഇ.എം. ഷാജി, എസ്.സി.പി.ഒമാരായ പ്രശാന്ത് ബാബു, അനീഷ്, സി.പി.ഒമാരായ ബേബി ലാൽ, ഉമേഷ്, അജിത്ത്, അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.