പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് അജ്ഞാതൻ മോഷ്ടിച്ചു. പാലക്കാട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഞായറാഴ്ച പുലർച്ചെ മോഷ്ടിച്ചത്. സർവീസ് കഴിഞ്ഞ് പാലക്കാട് ഡിപ്പോക്ക് സമീപം നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ഓടിച്ചുകൊണ്ട് പോയത്. വെള്ള ഷർട്ട് ധരിച്ച ഒരാൾ ബസ് ഓടിച്ചുപോയതെന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് ടൗൺ ബസ് സ്റ്റാൻഡിന് മുന്നിലുള്ള മംഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി 9.30 തോടെയാണ് ടൗൺ ടു ടൗൺ സർവീസ് നടത്തുന്ന ആർ.എൻ.ഇ 857 എന്ന നമ്പർ ബസ് സർവീസ് പൂർത്തിയാക്കി പാലക്കാട്ടെത്തിയത്. കെ.എസ്.ആർ.ടി.സിയുടെ മെക്കാനിക്ക് വിഭാഗത്തിലെത്തിച്ച് പരിശോധന നടത്തിയ ശേഷം ഡിപ്പോക്ക് പുറത്തുള്ള മദ്യവിൽപ്പനശാലക്ക് മുന്നിലെ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. അവിടെനിന്നാണ് ബസ് മോഷണം പോയത്.
മോഷ്ടാവ് അശ്രദ്ധമായി വാഹനം ഓടിച്ചതിനെത്തുടർന്ന് വിവിധ കടകളിലും മതിലിലും ഉൾപ്പെടെ പലയിടത്തും ബസ് ഇടിച്ചു. ബസ് മോഷ്ടിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി ടൗൺ സൗത്ത് പൊലീസ് അന്വേഷണം നടത്തുകയാണ്. സമീപത്തെ സി.സി.ടി.വി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വാഹനം ടൗണിലൂടെ പോയതായാണ് വിവരം. ടൗൺ വഴി കറങ്ങി, ടൗൺ ബസ് സ്റ്റാൻഡിന് മുന്നിലുള്ള മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.