ലോക്നാഥ് ബെഹ്റ

ടെക്‌നോപാര്‍ക്കിലെ പൊലീസ് സേവനം: അധിക ബാധ്യത മുന്‍ ഡി.ജി.പിയില്‍ നിന്ന് ഈടാക്കണം -കൃഷ്ണന്‍ എരഞ്ഞിക്കല്‍

തിരുവനന്തപുരം: ടെക്‌നോ പാര്‍ക്ക് സുരക്ഷയ്ക്കായി ആവശ്യപ്പെട്ടതിലധികം പൊലീസുകാരെ നിയമിച്ച് അധിക ബാധ്യതയായി വരുത്തിയ 1.70 കോടി രൂപ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ഈടാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു. ബെഹ്‌റയുടെ ഭാര്യ ജോലി ചെയ്ത സമയത്താണ് ടെക്‌നോ പാര്‍ക്കിന് ആവശ്യപ്പെട്ടതിലധികം വനിതാ പൊലീസുകാരെ സുരക്ഷാ ചുമതയ്ക്കായി നല്‍കിയത്.

സുരക്ഷയ്ക്കായി പൊലീസ് സേവനത്തിന് ടെക്‌നോപാര്‍ക്ക് പണം നല്‍കുമെന്ന 2017ലെ ധാരണാപത്രം പ്രകാരം 22 പൊലീസുകാരെ ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടപ്പോള്‍ 40 പേരെ നിയോഗിച്ച് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കുകയായിരുന്നു. 18 വനിതാ പൊലീസുകാരെ അധികമായി നല്‍കിയ നടപടി അധികാര ദുര്‍വിനിയോഗമാണ്. ഇവരുടെ സേവനത്തിനായി ചെലവായ 1.70 കോടി രൂപയാണ് അധിക ബാധ്യതയായി വന്നിരിക്കുന്നത്. കുടിശ്ശിക വര്‍ധിച്ചു വന്നപ്പോഴും ബെഹ്‌റ പൊലീസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ തയ്യാറായില്ല. ബെഹ്‌റയ്ക്കു ശേഷം ഡി.ജി.പിയായി ചുമതലയേറ്റ അനില്‍ കാന്താണ് പൊലീസുകാരെ പിന്‍വലിച്ചത്. ബെഹ്‌റയുടെ തന്നിഷ്ട പ്രകാരം ചെയ്ത നടപടിയുടെ പേരിലുണ്ടായ അധിക ബാധ്യത ഏറ്റെടുക്കേണ്ട ബാധ്യത സര്‍ക്കാറിനില്ല. പൊതുകടത്തില്‍ മുങ്ങി താഴുന്ന സംസ്ഥാനത്തെ ഇത്തരത്തില്‍ കൂടുതല്‍ കടക്കെണിയിലാക്കുന്ന ഉദ്യോഗസ്ഥരെ നിയമപരമായി പ്രോസിക്യൂട്ട് ചെയ്യാൻ നടപടികളുണ്ടാവണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - Technopark Police service: Additional liability to be borne by former DGP: Krishnan Eranjikal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.