കോട്ടയം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ ലഭ ്യത ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ് കോർപറേഷന് സർക്കാർ നിർദേശം നൽകി. മൂന്നുമാസത്തേെക്കങ്കിലും അവശ്യമായ ഭക്ഷ്യസാധനങ്ങൾ അടിയന്തരമായി പർച്ചേസ് നടത്തി ഗോഡൗണുകളിൽ സ്റ്റോക്ക് ചെയ്യണമെന്നാണ് നിർദേശം. ഇതനുസരിച്ച് ഇ-ടെൻഡർ മുഖേന അവശ്യസാധനങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്ന് വാങ്ങാൻ കോർപറേഷൻ നടപടി ആരംഭിച്ചു.
വിവിധയിനം അരി, മുളക്, ഉള്ളി-സവാള, പയർ-കിഴങ്ങ് വർഗങ്ങൾ എന്നിവയാകും വാങ്ങുക. ആദ്യ ഇ-ടെൻഡർ ഇന്നും അടുത്തത് ഏപ്രിൽ മൂന്നിനും ക്ഷണിക്കും. പർച്ചേസിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സബ്സിഡി ഇനത്തിൽ സർക്കാർ സപ്ലൈകോക്ക് നൽകാനുള്ള കുടിശ്ശികയിൽ ഒരുവിഹിതം കൈമാറി. സപ്ലൈകോ കർഷകരിൽനിന്ന് വാങ്ങിയ നെല്ല് എത്രയുംവേഗം അരിയാക്കി വിപണിയിൽ ലഭ്യമാക്കാനും നിർദേശമുണ്ട്. സംഭരണ നടപടി വേഗത്തിൽ പൂർത്തിയാക്കും. നെല്ല് സംഭരണത്തിലൂടെ കർഷകർക്ക് നൽകാനുള്ള കുടിശ്ശികയും വിതരണം ചെയ്യും. കോവിഡ് വ്യാപനം സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര പർച്ചേസിന് സർക്കാർ തയാറായത്. കോവിഡ് വ്യാപനം ഗുരുതര ഭീഷണി ഉയർത്തുന്ന ജില്ലകളിൽ ഇപ്പോൾ തന്നെ ജനങ്ങൾ ആശങ്കയിലാണ്. ചിലയിടങ്ങളിൽ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുകയും വില വർധിക്കുകയും ചെയ്തിരുന്നു.
ഇതുകൂടാതെ ഏപ്രിലിൽ ഈസ്റ്റർ-വിഷു ആഘോഷങ്ങളും വരാനിരിക്കുന്നതും തിരക്കിട്ട പർച്ചേസിന് കാരണമായി. പലസംസ്ഥാനങ്ങളിലും കോവിഡ് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞേക്കാമെന്നും സർക്കാർ കരുതുന്നു. അതിനാൽ കുറഞ്ഞത് 150-200 കോടിയുടെയെങ്കിലും പർച്ചേസിനാണ് നിർദേശം. സപ്ലൈകോ സംസ്ഥാനത്തെ 1600 ഔട്ട്െലറ്റുകളിലും അവശ്യസാധനങ്ങൾ ലഭ്യമാക്കും. മേഖല തലത്തിൽ എല്ലായിടത്തും അവശ്യസാധനങ്ങൾ സ്റ്റോക്ക് ചെയ്യണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.