കൊച്ചി: കർഷകരിൽനിന്ന് കുറ്റമറ്റ രീതിയിൽ നെല്ല് സംഭരിക്കാൻ സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) നടപടി ശക്തിപ്പെടുത്തുന്നു. കർഷകർക്ക് നെല്ലുവില ബാങ്ക് വഴി കാലതാമസം കൂടാതെ നൽകാനും സംവിധാനമായി. ഒന്നാം വിളയുടെ വിളവെടുപ്പ് ആരംഭിച്ച ശേഷം സംസ്ഥാനത്ത് ഇതുവരെ 18,000 ടൺ നെല്ല് സംഭരിച്ചതായി സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു.
സംഭരണം ഏകോപിപ്പിക്കാൻ പാലക്കാട്, കോട്ടയം, മെങ്കാമ്പ്, പെരുമ്പാവൂർ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സപ്ലൈകോയുടെ കീഴിൽ പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 45 മില്ലുകളെയാണ് സംഭരണത്തിന് ചുമതലപ്പെടുത്തിയത്. കർഷകർ രജിസ്റ്റർ ചെയ്യുന്നതനുസരിച്ച് മില്ലുകൾക്ക് പാടശേഖരം അനുവദിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംഭരണം കാര്യക്ഷമമാക്കാൻ കഴിഞ്ഞ വർഷത്തേക്കാൾ 13 ഉദ്യോഗസ്ഥരെ കൃഷിവകുപ്പിൽനിന്ന് കൂടുതലായി നിയോഗിച്ചു. സംഭരണവില കഴിഞ്ഞ വർഷത്തേക്കാൾ കിലോക്ക് 80 പൈസ വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിെൻറ നെൽകൃഷി പ്രോത്സാഹന ബോണസായ 7.80 രൂപയും കേന്ദ്രർക്കാർ നിശ്ചയിച്ച തറവിലയായ 15.50ഉം ഉൾപ്പെടെ കിലോക്ക് 23.30 രൂപക്കാണ് സംഭരണം.
കർഷകർക്ക് വില നൽകാൻ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, വിജയ ബാങ്ക് എന്നിവക്ക് പുറമെ തൃശൂർ, പാലക്കാട്, ആലപ്പുഴ, വയനാട് ജില്ല സഹകരണ ബാങ്കുകളുമായി ചേർന്നാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. മില്ലുകൾ നൽകുന്ന പാഡി റെസീപ്റ്റ് ഷീറ്റുമായി അക്കൗണ്ടുള്ള ബാങ്കുകളെ സമീപിച്ചാൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കും. ഇത് രണ്ടും ബന്ധപ്പെട്ട പാഡി പേമെൻറ് ഒാഫിസിൽ നൽകിയാൽ ബാങ്കിലേക്ക് പേമെൻറ് ഒാർഡർ നൽകി കർഷകരുടെ അക്കൗണ്ടിൽ തുക വരവ് വെക്കുന്നതാണ് സംവിധാനം. ഇൗ മാസം 31 മുതൽ 2018 ജനുവരി 31 വരെയുള്ള കൊയ്ത്ത് സീസണിൽ രജിസ്റ്റർ ചെയ്ത കർഷകരിൽനിന്ന് മുഴുവൻ നെല്ലും സർക്കാർ നിശ്ചയിച്ച നിരക്കിൽ സംഭരിക്കാൻ നടപടി പൂർത്തിയാക്കിയതായും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.