ശ്വാസകോശ അർബുദം തിരിച്ചെത്തി, നാലാം ഘട്ടം പിന്നിട്ട് നെഞ്ചിലേക്ക് വ്യാപിച്ചു... -കുറിപ്പുമായി സുനിത കൃഷ്ണൻ

ന്യൂഡൽഹി: ശ്വാസകോശാർബുദം വീണ്ടും കണ്ടെത്തിയെന്നും നാലാം ഘട്ടം പിന്നിട്ട് നെഞ്ചിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി ലൈംഗികചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനുമെതിരെ പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹികപ്രവർത്തക സുനിത കൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുനിത കൃഷ്ണൻ ഇക്കാര്യം അറിയിച്ചത്.

കാൻസർ യാത്രയിലെ എല്ലാ സഹയാത്രികർക്കും വേണ്ടിയുള്ളതാണ് ഈ പോസ്റ്റെന്നും രോഗനിർണയത്തിന് ശേഷം ചികിത്സ നിർത്തരുതെന്നും സുനിത കൃഷ്ണൻ പറയുന്നു. നമ്മളാർക്കും ഈ ഭൂമിയിൽ സ്ഥിരം വിസ ഇല്ല, ഭയം നമ്മുടെ ഇന്നത്തെ കാലത്തെ പിന്നോട്ടടിക്കാൻ അനുവദിക്കുകയും ഈ ഭൂമിയിൽ നമുക്കുള്ള സമയം നശിപ്പിക്കുകയും ചെയ്യുന്നത് ചെയ്യാൻ പാടില്ലാത്ത ക്രിമിനൽ പ്രവൃത്തിയാണെന്നും അവർ എഴുതുന്നു.

സുനിത കൃഷ്ണന്‍റെ കുറിപ്പ്

മൂന്ന് വർഷത്തെ രോഗശമനത്തിന് ശേഷം, കഴിഞ്ഞ ഏപ്രിലിൽ (2025) ശ്വാസകോശ അർബുദം തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ അവസാന ഘട്ടത്തിൽ, വൈദ്യശാസ്ത്രപരമായി നാലാം ഘട്ടം പിന്നിട്ട് നെഞ്ചിലേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഞാൻ 11 കീമോതെറാപ്പി സൈക്കിളുകൾ പൂർത്തിയാക്കി. ഇത് അനിശ്ചിതമായി തുടർന്നേക്കാം. കാരണം എനിക്ക് 'റെറ്റ് ഫ്യൂഷൻ' എന്ന അപൂർവ അവസ്ഥയാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ഈ തരത്തിലുള്ള കാൻസറിന് ഇതുവരെ ചികിത്സയില്ല, പക്ഷേ ടാർഗറ്റഡ് തെറാപ്പിയിലൂടെ പരിപാലിക്കാന്‍ സാധിക്കും.

എന്തിനാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങളിൽ ഓരോരുത്തരും എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കാണുന്നുണ്ടായിരുന്നു. ഞാൻ എന്റെ എല്ലാ ജോലികളും ചെയ്യുന്നു, നാട്ടിലും വിദേശത്തും യാത്ര ചെയ്യുന്നു, പൊതുവെ ജീവിതം ആസ്വദിക്കുന്നു, എന്റെ ദൗത്യത്തിനായി പരമാവധി ചെയ്യുന്നു.

കാൻസർ യാത്രയിലെ എന്റെ എല്ലാ സഹയാത്രികർക്കും വേണ്ടിയുള്ളതാണ് ഈ പോസ്റ്റ് - രോഗനിർണയത്തിന് ശേഷം ചികിത്സ നിർത്തരുത്. നമ്മളാർക്കും ഈ ഭൂമിയിൽ സ്ഥിരം വിസ ഇല്ല, ഭയം നമ്മുടെ ഇന്നത്തെ കാലത്തെ പിന്നോട്ടടിക്കാൻ അനുവദിക്കുകയും ഈ ഭൂമിയിൽ നമുക്കുള്ള സമയം നശിപ്പിക്കുകയും ചെയ്യുന്നത് നാം ചെയ്യാൻ പാടില്ലാത്ത ഒരു ക്രിമിനൽ പ്രവൃത്തിയാണ്. ഓരോ ദിവസവും എടുത്ത് ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കാം.

ഈ പോസ്റ്റ് വായിക്കുന്നവർ ദയവായി മരണവാർത്ത പോലുള്ള കമന്റുകൾ ഇടുന്നത് ഒഴിവാക്കുക. എനിക്ക് വൈദ്യശാസ്ത്രപരമോ മറ്റോ ഉപദേശം ആവശ്യമില്ല. ഭാവിയിൽ നിങ്ങളെ അത്ഭുതപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. അതിനാൽ ഈ പോസ്റ്റ് വിവരം പങ്കുവെക്കാൻ മാത്രമുള്ളതാണ്, അമിതമായ വൈകാരിക പ്രതികരണം നടത്തരുത്. നിർബന്ധമാണെന്ന് തോന്നുന്നുവെങ്കിൽ, സമാനമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്ക് താങ്ങായിരിക്കുക.

Tags:    
News Summary - Sunitha Krishnan writes about her lung cancer condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.