ആതവനാട് (മലപ്പുറം): 21 കാരിയെ പട്ടാപ്പകൽ കൊലചെയ്തത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതി അൻവറിന്‍റെ മൊഴി. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫർഹത്തിനെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ് അൻവർ പൊലീസിനോട് പറഞ്ഞത്.
മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം പ്രതിയുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി. ആ പറമ്പിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നയാളായതിനാൽ ആർക്കും സംശയം തോന്നിയില്ല. ശേഷം ഒരു കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന് അവിടെ മണ്ണിട്ടുമൂടുകയായിരുന്നു.
മറ്റു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന പ്രതിക്ക് ആ ഇനത്തിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അങ്ങിനെയുള്ള ബാധ്യത തീർക്കാനായി ജോലിക്ക് പോകുന്ന സുബീറയെ ആക്രമിക്കാൻ ഇയാൾ പദ്ധതി തയാറാക്കുകയായിരുന്നു.
സുബീറയെ കാണാതായതായി പരാതി ലഭിച്ച ശേഷം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുബീറ പ്രധാന റോഡിൽ എത്തിയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കിയ പൊലീസ് ചുറ്റു പരിസരങ്ങളിൽ ഡ്രോൺ കാമറ ഉപയോഗിച്ചുള്ള പരിശോധന വരെ നടത്തിയിരുന്നു.
നേരത്തെ പരിശോധനക്കും അന്വേഷണത്തിനുമായെത്തിയ പൊലീസ് സംഘത്തിന് സഹായങ്ങൾ ചെയ്തു കൊടുക്കാനും ഇളനീർ വെട്ടികൊടുക്കാനുമൊക്കെ പ്രതി അൻവർ മുന്നിലുണ്ടായിരുന്നു. സംശയത്തിന് ഒട്ടും ഇട നൽകാത്ത വിധമായിരുന്നു അയാളുടെ പെരുമാറ്റം.
സുബീറ പരിസരം വിട്ട് പുറത്തു പോയിട്ടില്ലെന്ന് ഉറപ്പിച്ച പൊലീസ് പ്രദേശത്ത് അരിച്ചുപെറുക്കി പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ പറമ്പിൽ മണ്ണിളകി കിടക്കുന്നത് ശ്രദ്ധിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പൊലീസിന്‍റെ ചോദ്യങ്ങൾക്ക് അൻവർ നൽകിയ മറുപടിയിലെ അവ്യക്തതയാണ് അന്വേഷണസംഘത്തിന് സംശയം ജനിപ്പിച്ചത്. കൂടുതൽ പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
40 ദിവസം മുമ്പാണ് ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തിനെ (21) കാണാതായത്. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കഴിഞ്ഞ ദിവസം ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.