ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി (സർപ്ലസ് ഫണ്ട്) 2.86 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) കേന്ദ്ര സർക്കാറിന് നൽകും. കഴിഞ്ഞ ദിവസം നടന്ന ആർ.ബി.ഐ കേന്ദ്ര ബോർഡ് യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഈ തുക സർക്കാറിന് വലിയ ആശ്വാസമാകുമെങ്കിലും സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ് ആർ.ബി.ഐയുടെ ലാഭവിഹിതം.
റോയിട്ടേഴ്സ് സാമ്പത്തിക വിദഗ്ധർക്കിടയിൽ നടത്തിയ സർവേ പ്രകാരം 3.2 ലക്ഷം കോടി രൂപ വരെ ആർ.ബി.ഐയിൽനിന്ന് ലഭിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ കണക്കുകൂട്ടൽ. 2024-25 സാമ്പത്തിക വർഷം ആർ.ബി.ഐ 2.69 ലക്ഷം കോടി രൂപയാണ് സർക്കാറിന് കൈമാറിയത്. 2023-24 സാമ്പത്തിക വർഷം 2.11 ലക്ഷം കോടിയും 2022-23 വർഷം 87,416 കോടി രൂപയുമായിരുന്നു.
രണ്ട് പതിറ്റാണ്ടിനിടെ ആർ.ബി.ഐ സർക്കാറിലേക്ക് കൈമാറുന്ന തുകയിൽ 55 ഇരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള ഫണ്ട് താൽക്കാലിക ആശ്വാസം മാത്രമാണെന്നും സുസ്ഥിരമായ ധനനയത്തിന് ഇത്തരം കൈമാറ്റങ്ങളെ സ്ഥിരമായി ആശ്രയിക്കാനാകില്ലെന്നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര ബാങ്കുകളിൽനിന്നുള്ള വരുമാനത്തെ സർക്കാർ അമിതമായി ആശ്രയിക്കുന്നത് ആർ.ബി.ഐയുടെ സാമ്പത്തിക സ്വയംഭരണത്തെയും വിശ്വാസ്യതയെയും ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആർ.ബി.ഐയുടെ റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ മൊത്തം വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 26.42 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.