ഡോ. എം.കെ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിരുദ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ. തെളിവെടുപ്പ് നടത്തി മടങ്ങുമ്പോൾ ഡെന്റൽ കോളജിലെ കുറച്ച് വിദ്യാർഥികൾ ‘സോറി സർ’ എന്നു പറഞ്ഞ് വിതുമ്പി കരയുന്നുണ്ടായിരുന്നു. ജീപ്പിലിരുന്ന റാമിനടുത്തേക്ക് വിദ്യാർഥികൾ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട്, തെളിവെടുപ്പ് പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റാമുമായി തിരിച്ചുപോയി.
നേരത്തേ, നിതിൻരാജിന്റെ മരണശേഷം ഭൂരിഭാഗം വിദ്യാർഥികളും റാമിനെതിരെ നിലപാടെടുത്തിരുന്നു. ഇതിൽ നാല് പേർ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റാമിനെ കേസിൽ ഒന്നാം പ്രതിയാക്കിയിട്ടുള്ളത്. അന്നത്തേതിന് വിരുദ്ധമായാണ് ഇന്ന് ഏതാനും വിദ്യാർഥികൾ റാമിനെ അനുകൂലിച്ചത്.
ക്രൈംബ്രാഞ്ച് സംഘം ഇന്ന് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തി പ്രധാന വിവരങ്ങൾ ശേഖരിച്ചു. റാമിന്റെ ക്ലിനിക്കുകളിലും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയായതിനാൽ ഡോ. റാമിനെ നാളെ കോടതിയിൽ ഹാജരാക്കും. ആഗസ്റ്റ് ഒന്ന് വരെയാണ് റാമിനെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.
കഴിഞ്ഞദിവസം റാമിന്റെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പള്ളിക്കുന്നിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. ഈ ഫോണ്‍ ഉപയോഗിച്ച് നിതിന്‍രാജിനെയോ മറ്റു വിദ്യാർഥികളെയോ അധ്യാപകരെയോ റാം വിളിച്ചിരുന്നോ എന്ന് പൊലീസ് ശാസ്ത്രീയമായി പരിശോധിക്കും. ജീവൻ ജോർജിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്.
അതിനിടെ, നിതിന്‍ രാജിനെ ആത്മഹത്യയിലേക്ക് നയിച്ച മാനസികവിഷമത്തിന് ഇടയാക്കിയ യഥാർഥ കാരണം താനല്ലെന്ന്, കോളജിലെ പാത്തോളജി വിഭാഗം മുന്‍ മേധാവി കൂടിയായ റാം മൊഴി നൽകിയതായി സൂചനയുണ്ട്. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലില്‍ എല്ലാത്തിനും മറുപടി നല്‍കിയ റാം, തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. മരിക്കുന്നതിന്റെ 28 ദിവസം മുമ്പാണ് നിതിന്‍രാജിനെ അവസാനമായി കണ്ടതെന്നാണ് റാമിന്റെ മൊഴി.
മാര്‍ച്ച് 13ന് കോളജില്‍വെച്ചായിരുന്നു അത്. നിതിന്‍ രാജ് മരിക്കുന്ന ഏപ്രില്‍ 10 ന് പ്രിന്‍സിപ്പലിന്റെ മുറിയില്‍ അധ്യാപകരുമായി കൂടിക്കാഴ്ച നടന്നിരുന്നെങ്കിലും താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും മൊഴി നൽകി. വിദ്യാർഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞപ്പോള്‍ സ്വന്തം മക്കളെ ശകാരിക്കുന്നതുപോലെയാണ് സംസാരിച്ചത്. ഇതാണ് തനിക്കെതിരെ മറ്റ് നാല് വിദ്യാർഥികള്‍ പൊലീസില്‍ മൊഴിനല്‍കാന്‍ കാരണം. താന്‍ യാതൊരുവിധത്തിലുള്ള ജാതീയ അധിക്ഷേപങ്ങളും നടത്തിയിട്ടില്ലെന്നും റാം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.