ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ഇരട്ട വോട്ടുകള്‍ പോള്‍ ചെയ്യാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഇരട്ടവോട്ട് സംബന്ധിച്ച് യു.ഡി.എഫ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ മാത്രം 35,000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ഉള്ളതായി ആരോപിച്ചാണ് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈകോടതി ഇലക്ഷന്‍ കമീഷനോട് വിശദീകരണം തേടിയിരുന്നു. യു.ഡി.എഫിന്റെ ആക്ഷേപം പൂര്‍ണമായി നിഷേധിക്കാതെയാണ് അതിന് ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സത്യവാങ്മൂലം നല്‍കിയത്.
യു.ഡി.എഫ് തെളിവായി സമര്‍പ്പിച്ച ഇരട്ട വോട്ടുകളുടെ പട്ടിക ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അവയില്‍ ഇരട്ട വോട്ടുകളുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവ ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറുകയും ഇരട്ട വോട്ടുകള്‍ ചെയ്യാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഇലക്ഷന്‍ കമീഷന്‍ ഹൈകോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഇരട്ട വോട്ടുള്ളവര്‍ ഒന്നില്‍കൂടുതല്‍ സ്ഥലങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാനുള്ള കര്‍ശനനടപടി സ്വീകരിക്കാന്‍ കമീഷന് നിര്‍ദേശം നല്‍കിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിനുവേണ്ടി ചീഫ് ഇലക്ഷന്‍ ഏജന്റായ അഡ്വ. എം. ലിജുവാണ് ഹരജി ഫയല്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.