തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് എട്ടു മിനിറ്റ് മുമ്പ് കൊച്ചിൻ സർവകലാശാല (കുസാറ്റ്) സിൻഡിക്കേറ്റിലേക്ക് രണ്ടു സി.പി.എം അനുകൂല അംഗങ്ങളെ നാമനിർദേശം ചെയ്ത് സർക്കാർ. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് അധ്യാപകൻ ഡോ. വിനോദ് കുമാർ ജേക്കബ്, കുസാറ്റിലെ അധ്യാപകൻ ഡോ. എ. കൈലാസനാഥ് എന്നിവരെയാണ് നാമനിർദേശം ചെയ്തത്.
സിൻഡിക്കേറ്റിലെ രണ്ടു സി.പി.എം അംഗങ്ങളെ രാജിവെപ്പിച്ചാണ് പകരം രണ്ടുപേരെ നാമനിർദേശം ചെയ്തുള്ള ഉത്തരവ് അവധി ദിവസമായ ഞായറാഴ്ച വൈകിട്ട് 3.52ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ വാർത്തസമ്മേളനം ആരംഭിക്കുന്നതിനു മൂന്നുമിനിറ്റിനു മുമ്പ് സർവകലാശാലക്ക് ഉത്തരവിന്റെ പകർപ്പ് മെയിലിൽ ലഭിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ഇരുവരെയും സർവകലാശാല സിൻഡിക്കേറ്റിലും സെനറ്റിലും ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സർവകലാശാല വി.സിയുടെ അനുമതി വേണം. പെരുമാറ്റചട്ടം നിലവിൽവന്ന സാഹചര്യത്തിൽ സർവകലാശാല വിജ്ഞാപനമിറക്കിയാൽ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകുമെന്നതിനാൽ തുടർനടപടി സ്വീകരിച്ചില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.