കാഞ്ഞിരപ്പള്ളി: ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ പാർട്ടിയിൽ പോര് മുറുക്കുന്നു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്തെത്തി.
പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിർത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാർഥി നിർണത്തിൽ ബി.ജെ.പിക്കുള്ളിൽ ഗ്രൂപ് പോരും വീതംവെപ്പുമാണ് നടന്നത്. സുരേന്ദ്രൻ ഗ്രൂപും കൃഷ്ണദാസ് ഗ്രൂപും തമ്മിലുള്ള വീതംവെപ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിന്റെ താൽപര്യങ്ങളും ഇതിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
11 വർഷമായി ബി.ജി.പി പ്രവർത്തകനായ തനിക്ക് കാഞ്ഞിരപ്പള്ളിയിൽ കുടുംബപരമായി സ്വാധീനമുണ്ടെന്നും എന്നാൽ, മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്ത ആളെയാണ് ഇവിടെ സ്ഥാനാർഥിയാക്കിയത്. ജോർജ് കുര്യന് കാഞ്ഞിരപ്പള്ളിയിൽ 2000 വോട്ടുകൾ പോലും ലഭിക്കില്ലെന്നും ഭൂരിപക്ഷം ലഭിക്കുന്ന സീറ്റിൽ വേണമായിരുന്നു അദ്ദേഹത്തെ നിർത്തേണ്ടിയിരുന്നതെന്നും നോബിൾ പറഞ്ഞു. 15 തവണ ജോർജ് കുര്യൻ മത്സരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണ സ്വന്തം വാർഡിൽ മത്സരിച്ചപ്പോൾ 80 വോട്ടാണ് ലഭിച്ചതെന്നും നോബിൾ മാത്യു ചൂണ്ടിക്കാട്ടി. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ ന്യൂനപക്ഷ മോർച്ചയുടെ മുതിർന്ന നേതാവ് ആരോപണം ഉന്നയിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എന്നാൽ, സംഘടന വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.