കേളകം (കണ്ണൂർ): കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രസീലിൽ കപ്പലിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെട്ട സംഘം രണ്ട് വിമാനങ്ങളിലായി തിരിച്ചെത്തി. ബ്രസീലിലെ ഇറ്റാലിയൻ കമ്പനിയിൽ ജോലി ചെയ്യുന്ന 30 മലയാളികളടക്കം 300 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയത് കഴിഞ്ഞ ദിവസം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
മൊത്തം അറുനൂറിലധികം പേർ നങ്കൂരമിട്ട കപ്പലിൽ പുറംലോകം കാണാതെ ദുരിതക്കടലിലായ വാർത്ത പുറത്ത് വന്നതോടെ സംസ്ഥാന സർക്കാർ, കെ. സുധാകരൻ എം.പി, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. കമ്പനി ഏർപ്പെടുത്തിയ രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലാണ് 180 ഇന്ത്യക്കാർ ബ്രസീലിലെ സാവോ പോളോ വിമാനത്താവളത്തിൽ നിന്നും മടങ്ങിയെത്തിയത്.
കമ്പനി ചാർട്ടർ ചെയ്ത ഖത്തർ എർവേസിന്‍റെ ഒരു വിമാനം മുംബെയിലേക്കും മറ്റൊരു വിമാനം ഗോവയിലേക്കുമായിരുന്നു. ഗോവയിലേക്കുള്ള വിമാനത്തിലാണ് 30 മലയാളികൾ ഉൾപ്പെട്ട സംഘം തിരിച്ചെത്തിയത്. ഇവർ ഗോവയിൽ ഒരാഴ്ച്ച ക്വാറന്‍റീന് ശേഷം നാട്ടിലേക്ക് മടങ്ങും.
ശനിയാഴ്ച്ച അർധരാത്രി പന്ത്രണ്ടരയോടെ ഗോവ വിമാനത്താവളത്തിൽ എത്തിയവർ ലഗേജ് ഉൾപ്പെടെ കിട്ടാൻ വൈകിയതിനാൽ പുലർച്ചെ പുറത്തെത്തി. നാട്ടിൽ മടങ്ങിയെത്തിയ തങ്ങൾ ഗോവയിലെ ക്വാറന്‍റീൻ സെന്‍ററിൽ എത്തിയതായും ഒരാഴ്ച്ചക്ക് ശേഷം നാട്ടിലേക്ക് എത്തുമെന്നും കേളകം പൊയ്യമല സ്വദേശി കരുവാറ്റ കൊച്ചുപുരയ്ക്കൽ പ്രിൻസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.