തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പരിഷ്കരിച്ച ആദ്യഘട്ട പാഠപുസ്തകങ്ങൾ 2024 ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ നിലവിൽ വരും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകമാണ് പരിഷ്കരിക്കുന്നത്.
2025ൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലും പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പ്രാബല്യത്തിൽ വരും. ആദ്യഘട്ട പരിഷ്കരണത്തിനായി പാഠപുസ്തക രചനക്കായുള്ള ശിൽപശാല മേയിൽ തുടങ്ങാൻ തീരുമാനിച്ചു. അതിനു മുമ്പായി പാഠ്യപദ്ധതി ചട്ടക്കൂട് പ്രസിദ്ധീകരിക്കും. ഒക്ടോബറിൽ പാഠപുസ്തകങ്ങളുടെ കരട് തയാറാകും. ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന നടപടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ 20 പാഠപുസ്തകങ്ങളും രണ്ടാം വർഷത്തിൽ 24 പാഠപുസ്തകങ്ങളും എൻ.സി.ഇ.ആർ.ടിയുടേതാണ് കേരളം ഉപയോഗിക്കുന്നത്. ഇവ ഒഴികെ ഹയർസെക്കൻഡറിയിൽ കേരളം സ്വന്തം നിലക്ക് പാഠപുസ്തകം തയാറാക്കുന്നവയിലാണ് പരിഷ്കരണം കൊണ്ടുവരുന്നത്.
ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് സയൻസ്, ജേണലിസം, സോഷ്യൽ വർക്ക്, ആന്ത്രപ്പോളജി തുടങ്ങിയ വിഷയങ്ങളിൽ എസ്.സി.ഇ.ആർ.ടി നേതൃത്വത്തിൽ കേരളം തയാറാക്കിയ പാഠപുസ്തകങ്ങളാണ് ഹയർസെക്കൻഡറിയിൽ പഠിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.