ന്യൂഡൽഹി: സ്ഥാനാർഥി നിർണയം ഉൾപ്പെടെ നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്. ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള കോൺഗ്രസ്, മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ കഴിയാതിരുന്നതും എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയതും ന്യൂനപക്ഷ വോട്ടുകൾ അകലാൻ ഇടയാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തിൽ തീവ്ര നിലപാടുള്ള യു.പി മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി വായിച്ചതും, വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിൽ കടുത്ത നിലപാടെടുക്കാത്തതും പാർട്ടിയുടെ മതേതര പ്രതിച്ഛായയെ ബാധിച്ചു. മുന്നണി പങ്കാളിയായ സി.പി.ഐ ഉന്നയിച്ച പി.എം-ശ്രീ വിവാദവും ആഘാതം കൂട്ടി. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും അച്ചടക്ക നടപടി എടുക്കാതിരുന്നതിൽ വീഴ്ച സംഭവിച്ചു.
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലടക്കം നടന്ന സ്ഥാനാർഥി നിർണയം സുതാര്യമായിരുന്നില്ല, സ്വജനപക്ഷപാത ആരോപണങ്ങൾക്ക് ഇത് വഴിവെച്ചു. യുവാക്കൾക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകാത്തതിന്റെയും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളുടെയും പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.