ഓണത്തിന് നികുതി വരുമാനം കുതിച്ചു; 4,700 കോടി കവിഞ്ഞ് ആഗസ്റ്റിലെ ജി.എസ്.ടി വരുമാനം
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഓണക്കാലത്തേതടക്കം നടപ്പ് സാമ്പത്തിക വർഷത്തെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്. ആദ്യ അഞ്ചുമാസം സര്‍ക്കാറിന്റെ നികുതി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പതിനായിരം കോടിയിലധികം വർധിച്ചു. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള വരുമാനത്തിന്റെ കണക്കാണ് പുറത്തുവന്നത്. ഓണവിപണി സജീവമായിരുന്ന ആഗസ്റ്റിൽ നികുതിവരുമാനം മുന്‍ മാസത്തേക്കാള്‍ 4,700 കോടിയാണ് വര്‍ധിച്ചത്. എന്നാൽ, മുന്‍വര്‍ഷം ഇതേ സമയത്തേക്കാള്‍ റവന്യൂകമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടി
സാമ്പത്തിക വർഷത്തിലെ ആദ്യത്തെ അഞ്ച് മാസത്തെ ജി.എസ്.ടി വരുമാനം 20,274 കോടിയാണ്. ബജറ്റ് കണക്കാക്കിയതിന്റെ 40 ശതമാനമാണ് ആദ്യ അഞ്ചുമാസം കൊണ്ട് ഖജനാവിലെത്തിയത്. മുൻവര്‍ഷം 35 ശതമാനമായിരുന്നു.
വിൽപന നികുതി ഏതാണ്ട് കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ. ആദ്യ അഞ്ചുമാസം നികുതി വരുമാനം 51,578.32 കോടി. ഓണം വിപണി തുണച്ചപ്പോള്‍ കഴിഞ്ഞ മാസം 14,118 കോടിയാണ് നികുതി പിരിച്ചത്. നികുതിയേതര വരുമാനത്തിൽ മുന്‍വര്‍ഷത്തേക്കാൾ എട്ടുശതമാനത്തോളം വര്‍ധനവുണ്ടായി. 7,727 കോടിയാണ് പിരിച്ചത്. ആഗസ്റ്റിൽ ഒരുരൂപ പോലും ഗ്രാന്‍ഡായി കിട്ടിയില്ല. റവന്യൂകമ്മി ആദ്യ അഞ്ചുമാസത്തെ ബജറ്റ് കണക്കാക്കിയതിന്റെ പകുതിയിലെത്തി, 18,688 കോടി. എന്നാൽ കഴിഞ്ഞ വര്‍ഷം ആദ്യ അഞ്ചുമാസം റവന്യൂകമ്മി 20,000 കോടിയായിരുന്നു. കടമെടുപ്പ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടി. ആകെ 30560.93 കോടി ആദ്യ അഞ്ച് മാസത്തെ കടം.
കഴിഞ്ഞമാസം 4099 കോടി രൂപയാണ് കടമെടുത്തത്. മുന്‍വര്‍ഷം ആദ്യ അഞ്ചുമാസം 26974.13 കോടിയാണ് കടമെടുത്തത്. മൂലധനചെലവും മുൻവര്‍ഷത്തേക്കാള്‍ കൂടി. 10,458 കോടിയാണ് മൂലധന ചെലവ്.
ഓണത്തിന് മുന്നോടിയായി എല്ലാ മേഖലയിലും നല്‍കേണ്ട പണം നേരത്തേതന്നെ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഓണവിപണിയും മികച്ച നേട്ടമുണ്ടാക്കി. ഓണവിപണിയിലെ കച്ചവടത്തിന്റെ പ്രതിഫലനം വരുംമാസങ്ങളിലെ ജി.എസ്.ടി വരുമാനത്തിൽ കൂടുതല്‍ ഉണര്‍വുണ്ടാക്കുമെന്നാണ് ധനവകുപ്പ് പ്രതീക്ഷ.
യു.പി.ഐ വഴി ഇടപാടുകള്‍ ഉയര്‍ന്നതോടെ നികുതി വലയത്തിന് പുറത്തുള്ള ഇടപാടുകളും നികുതിക്ക് ഉള്ളിലായതും വരുമാന വര്‍ധനക്ക് മറ്റൊരു കാരണമായെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.