കൊച്ചി: ആലപ്പുഴയിൽ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നടൻ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർജാമ്യ ഹരജി പിൻവലിച്ചു. ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടുകയും 22ന് വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് പിൻവലിക്കാൻ കോടതിയോട് അനുമതി തേടിയത്. തുടർന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹരജി പിൻവലിക്കാൻ അനുവദിക്കുകയായിരുന്നു.
ഏപ്രിൽ ഒന്നിന് ആലപ്പുഴയിൽ പിടിയിലായ തസ്ലീമ സുൽത്താന എന്ന സ്ത്രീയുമായുള്ള വാട്സാപ്പ് ചാറ്റ് പുറത്തുവന്നതോടെ ഇവരുമായുള്ള നടന്റെ ബന്ധം വെളിപ്പെട്ട സാഹചര്യത്തിലാണ് എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസി ഹരജി നൽകിയത്.
കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താന, ക്രിസ്റ്റീന എന്ന പേരിൽ ഫോണിൽ വിളിച്ച് കഞ്ചാവ് വേണോയെന്ന് ചോദിക്കുകയും വാട്സ്ആപ്പിൽ സന്ദേശം അയക്കുകയും ചെയ്തെന്ന് ശ്രീനാഥിന്റെ ഹരജിയിൽ പറയുന്നു. തന്റെ സിനിമ എല്ലാം കണ്ടിട്ടുണ്ടെന്നും ആരാധികയാണെന്നും പറഞ്ഞ് നവംബറിൽ ഫോണിൽ വിളിക്കുകയായിരുന്നു. ഈ പേരിൽ താൻ നമ്പർ സേവ് ചെയ്തു.
നമ്പർ വാങ്ങിയിരുന്ന സ്ത്രീ സന്ദേശമയച്ചപ്പോൾ ‘വെയ്റ്റ്’ എന്ന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. അതേ ദിവസം ഇതിനുമുമ്പ് പ്രതി ഫോണിൽ വിളിച്ച് കഞ്ചാവ് വേണോയെന്ന് ചോദിച്ചിരുന്നു. എന്നാൽ, കളിയാക്കുകയാണെന്ന് കരുതി പ്രതികരിച്ചില്ലെന്നാണ് ഹരജിയിലെ വാദം. അറസ്റ്റിലായ അതേ ദിവസംതന്നെയാണ് പ്രതിയായ സ്ത്രീ തന്നെ ഫോണിൽ വിളിച്ചിരിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.