പ്രതീകാത്മക ചിത്രം

നാടകനിരൂപണത്തിന് ‘കള്ളൻ വിജയൻ’ എന്ന് തലക്കെട്ട്; വാരാന്തപ്പതിപ്പ് ഒഴിവാക്കി ‘ദേശാഭിമാനി’

കോഴിക്കോട്: സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തിന് മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമക്കുറിപ്പ് പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’ ഒഴിവാക്കി.  ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന തലക്കെട്ടിലുള്ളതായിരുന്നു വാരാന്തപ്പതിപ്പിനായി തയാറാക്കിയ ഓർമക്കുറിപ്പ്.

വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് ദേശാഭിമാനി പുറത്തിറങ്ങിയത്. അതേസമയം, ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടക നിരൂപണം ഉൾപ്പെട്ടതാണ് അവസാന നിമിഷം വാരാന്തപതിപ്പ് പിൻവലിച്ചതിന് പിന്നിലെ കാരണമെന്നാണ് വിവരം.

വാരാന്തപ്പതിപ്പ് പൂർണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് അവസാന നിമിഷം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് എല്ലാ ഞായറാഴ്ചകളിലും പത്രത്തോടൊപ്പം ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇന്ന് ഇല്ലാതിരുന്നത്. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് പത്രത്തിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമക്കുറിപ്പായിരുന്നു ഈ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പിന്റെ പ്രധാന ആകർഷണം. 

വി.എസിന്റെ ഒന്നാം ചരമവാർഷികദിനം ജൂലൈ 21ന് ആചരിക്കാനിരിക്കെയാണ് പുതിയ വിവാദം ഉയർന്നിട്ടുള്ളത്. 21ന് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാവിലെ ഒമ്പതിന് പുഷ്‌പാർച്ചനയിലും അനുസ്‌മരണത്തിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. വൈകീട്ട്‌ അഞ്ചിന്‌ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ്. സംസ്ഥാന വ്യാപകമായി വിവിധ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

വി.എസ്. അച്യുതാനന്ദൻ സ്മാരകത്തിന്റെ ഉദ്ഘാടനവും ജൂലൈ 21 ന് നടക്കും. സ്‌മാരകത്തിൽ വി.എസിന്‍റെ ചിത്രവും ചുറ്റുമതിലിൽ അരിവാളും ചുറ്റികയും ദീപശിഖയേന്തിയ കൈയുമുണ്ടാകും. ആർക്കിടെക്ട്‌ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സ്‌മാരകത്തിന്റെ രൂപരേഖ തയാറാക്കി നിർമാണം നടത്തിയത്.

Tags:    
News Summary - Deshabhimani Pulls VS Remembrance Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.