കൊച്ചി/പറവൂർ: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നോർത്ത് പറവൂർ സി.െഎ ക്രിസ്പിൻ സാമിെന അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ചൊവ്വാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്ത സി.ഐയെ ബുധനാഴ്ച പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ജാമ്യം നൽകി. ആലുവ പൊലീസ് ക്ലബിൽ ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ്. അന്യായമായി തടങ്കലിൽ വെക്കൽ, തെറ്റായ രേഖകൾ ചമക്കൽ എന്നിവയാണ് ക്രിസ്പിൻ സാമിനെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇവ രണ്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. സംഭവം നടന്ന സമയത്ത് സി.ഐ ക്രിസ്പിൻ സാമിനായിരുന്നു വരാപ്പുഴ സ്റ്റേഷെൻറ ചുമതല.
ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സി.ഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. സി.ഐയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. അതേസമയം, ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും അവർ കോടതിയിൽ അറിയിച്ചു. എന്നാൽ, നിലവിൽ ചുമത്തിയ വകുപ്പുകൾ ജാമ്യം അനുവദിക്കാവുന്നവയാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിെൻറ ഈടിലുമാണ് ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം.
കേസിൽ അഞ്ചാം പ്രതിയാണ് ക്രിസ്പിൻ സാം. വരാപ്പുഴ സ്റ്റേഷെൻറ ചുമതലയുണ്ടായിരുന്ന സി.ഐക്ക് ദേവസ്വംപാടത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പിടികൂടിയ ശ്രീജിത്തിെൻറ അറസ്റ്റ് രേഖപ്പെടുത്തിയത് ഉള്‍പ്പെടെ കാര്യങ്ങളിലുണ്ടായ മേല്‍നോട്ടപ്പിഴവാണ് വിനയായത്. ഏപ്രില്‍ ആറിന് രാത്രിയില്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ഏഴിന് രാവിലെ വീട്ടില്‍നിന്ന് പിടികൂടി അറസ്റ്റ് ചെയ്തുവെന്നാണ് രേഖപ്പെടുത്തിയത്.
അതേസമയം, ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജിനെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. എ.വി. ജോർജിെൻറ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സാണ് ശ്രീജിത്തിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തതും ആദ്യം മർദിച്ചതും. ഇതിെൻറ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ തൃശൂർ പൊലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആർ.ടി.എഫിന് എസ്.പിയുടെ നിർദേശമില്ലാതെ ഇവിടെയെത്തി അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അതിനാൽ പ്രതിചേർക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രനെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. സംഭവം നടക്കുന്ന സമയത്ത് ആലുവ ഡിവൈ.എസ്.പിയായിരുന്നു എന്നതിനാലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.
അതേസമയം, നേരേത്ത അറസ്റ്റിലായ വരാപ്പുഴ എസ്.െഎ. ദീപക്കിെൻറയും മൂന്ന് ആർ.ടി.എഫ് അംഗങ്ങളുടെയും ജുഡീഷ്യൽ കസ്റ്റഡി മേയ് 15 വരെ നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.