എസ്.എൻ.സി ലാവലിൻ കേസ് വീണ്ടും മാറ്റി; സെപ്റ്റംബർ 12ന് പരിഗണിക്കും

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന പുതിയ ബെഞ്ചിനു മുമ്പാകെ ചൊവ്വാഴ്ച പരിഗണനക്കുവന്ന കേസിൽ സി.ബി.ഐക്കുവേണ്ടി ഹാജരാകുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അസൗകര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തവണ മാറ്റിയത്.

അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. എന്നാൽ, അന്നേദിവസം ഹാജരാകുന്നതിൽ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. തുടർന്ന് കേസ് സെപ്റ്റംബർ 12ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.കേരള ഹൈകോടതിയിൽ ഈ കേസില്‍ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് ലാവലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റമുക്തരാക്കിയ 2017ലെ ഹൈകോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹരജിയും ഹൈകോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹരജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Tags:    
News Summary - SNC Lavalin case adjourned again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.