കോട്ടയം: തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കെതിരെ ആഞ്ഞടിച്ച് പാലായിലെ എൻഡിഎ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ ഷോൺ ജോർജ്. കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും മുഖപത്രമായ ‘ദീപിക’യും ബിജെപിക്ക് എതിരായി നിലപാടെടുത്തു എന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ പറഞ്ഞു.
എഫ്സിആർഎ ബില്ല് മാറ്റിവെച്ചത് ഞങ്ങളുടെ സമ്മർദ്ധപ്രകാരമായിരുന്നു. സഭയ്ക്ക് ഞങ്ങളെ വേണ്ടെങ്കിൽ സഭയെയും വേണ്ടെന്ന് വെക്കേണ്ടി വരുമെന്നും ഷോൺ ജോർജ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സഭാ വോട്ടുകൾ എന്ന് പറയുന്നത് ദീപിക പത്രത്തിന്റെ മുഖപ്രസംഗം കണ്ടുകൊണ്ട് വോട്ട് ചെയ്യുന്നവരല്ല. ഇന്നലെ ദീപികയുടെ ഒന്നാം പേജ് എന്തായിരുന്നു? എങ്ങനെയും ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ഇൻഡയറക്റ്ലി പറഞ്ഞു. ഈ ദീപിക പത്രം സഭയുടെ മാത്രമാണെന്ന് വിചാരിക്കരുത്. സാൻറ മോണിക്ക പോലെയുള്ള സ്ഥാപനങ്ങളൊക്കെ അതിൽ ഇൻവെസ്റ്റേഴ്സ് ആണ്. അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടും. വിവിധ മുന്നണികൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ആളുകൾ സഭയ്ക്കകത്തുണ്ട്.
സഭ മുഖപത്രം എന്ന നിലയിൽ ദീപികക്കെതിരെ ഞാൻ പിതാക്കന്മാർക്ക് പരാതി കൊടുക്കാൻ പോവുകയാണ്. കാരണം സഭാ മുഖപത്രം എന്ന് പറയുകയും ചില വ്യക്തികളുടെയും ചില മുന്നണികളുടെയും രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യുകയും ചെയ്താൽ അത് സഭയുടേതാണോ അല്ലേ എന്ന് വ്യക്തമാക്കണം. ഇതാണ് സഭയുടെ നിലപാട് എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് നിലപാട് മാറ്റേണ്ടി വരും. ഞാനും സഭയുടെ അംഗമാണല്ലോ. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മനപൂർവ്വമായി ചില മുന്നണികളുടെ രാഷ്ട്രീയം ഇമ്പ്ലിമെന്റ് ചെയ്യാൻ ദീപിക ശ്രമിക്കുകയാണ്. ഇനി അങ്ങനെയാണ് മുമ്പോട്ടു പോകുന്നതെങ്കിൽ ദീപികയെ തള്ളുന്ന സാഹചര്യം നമുക്കുണ്ടാവും.
കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടയിൽ സഭയുടെ എല്ലാ പ്രതിസന്ധികളിലും കൂടെ നിന്നത് ആരാണ്? ഷോൺ ജോർജ് ആണ്, ബിജെപി ആണ്, രാജീവ് ചന്ദ്രശേഖർ ആണ്, അമിത്ഷാജിയാണ്, നരേന്ദ്ര മോദിയാണ്. അല്ലേ? ഈ പറയുന്ന കെസി വേണുഗോപാൽ ഉണ്ടായിരുന്നോ? ജോസ് കെ മാണി ഉണ്ടായിരുന്നോ? സിപിഎമ്മിന്റെ നേതൃത്വങ്ങൾ ആരെങ്കിലും ഉണ്ടായിരുന്നോ? പി ജെ ജോസഫ് ഉണ്ടായിരുന്നോ? ഇവരെ കൊണ്ട് സഭയ്ക്ക് എന്ത് ഗുണം കിട്ടി?
എഫ്സിആർഎ ഉൾപ്പെടെയുള്ള ബില്ല് മാറ്റി വച്ചത് ഞങ്ങളുടെ സമ്മർദഫലമാണ്. ഞങ്ങളെ വേണ്ട എന്ന് സഭ തീരുമാനിച്ചാൽ, നമ്മളും സ്വാഭാവികമായിട്ട് സഭയെ വേണ്ട എന്ന് തീരുമാനിക്കേണ്ടി വരില്ലേ? സഭയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഷോൺ ജോർജ്ജിനെ പോലെയുള്ളവരെ ഉപദ്രവിക്കാൻ ചില ആളുകൾ ഇതിനകത്ത് നിന്നാൽ ഞങ്ങൾ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?
സഭക്ക് വേണ്ടി ബിജെപിയുടെ അടുത്ത് നമ്മൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ ഞങ്ങളോട് ബി.ജെ.പി നേതൃത്വം തിരിച്ചു ചോദിക്കില്ലേ? നിങ്ങൾ ഇതെല്ലാം സഭയ്ക്ക് വേണ്ടി പറയുന്നു, സഭ നിങ്ങളോട് എന്ത് ചെയ്തു എന്ന് ചോദിക്കില്ലേ. ഈ ദീപിക പത്രം എടുത്തു വെച്ചിട്ടല്ലേ ഞങ്ങളോട് ചോദിക്കുന്നത്? അമിത്ഷാ ജി ഇന്നലത്തെ ദീപിക പത്രത്തിന്റെ ഫ്രണ്ട് പേജ് എടുത്ത് വെച്ചാൽ ഞാൻ എന്ത് മറുപടി പറയും? അത് എടുത്തു വെച്ചിട്ട്, ഇതാണോ നിങ്ങൾ പറഞ്ഞ് എഫ്സിആർഎ ബില്ല് ഉൾപ്പടെ മാറ്റിവെപ്പിച്ച സഭ എന്ന് അമിത് ഷാ ചോദിച്ചാൽ ഞാൻ എന്ത് പറയും? സഭയുടെ മുഖപത്രമായ ദീപിക ഇങ്ങനെ ചെയ്യുന്നതിന് നിങ്ങൾ ഇതിന് എന്ത് മറുപടി പറയുന്നു എന്ന് അമിത് ഷാജി എന്റെ അടുത്ത് ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും? പറയൂ... അത് സഭ ചർച്ച ചെയ്യണം ഈ വിഷയം.
അതല്ല, സഭക്ക് ഇവരൊക്കെ മതിയെങ്കിൽ മതി. അങ്ങനെ ആയിക്കോട്ടെ. ഇനി നമ്മളെ വിട്ടേക്കൂ. നീതിപൂർവ്വമായ ഏത് കാര്യങ്ങൾക്കും ഒപ്പം നിൽക്കും. പക്ഷേ, ഇടപെടലുകളിൽ ഇതാണ് നിലപാട് എങ്കിൽ ഞങ്ങൾ എന്ത് ചെയ്യാൻ പറ്റും? ഈ നിലപാട് തുടർന്നാൽ നമ്മൾക്ക് അവിടെ വാമൂടി കെട്ടി പോകാൻ പറ്റില്ലല്ലോ. ഇങ്ങനെയൊക്കെ ദീപിക ചെയ്യുമ്പോൾ, ഞങ്ങളൊക്കെ എന്താ പോയി പറയുക? തീർച്ചയായിട്ടും ഇതിനൊരു പരിഹാരം ഉണ്ടാകണം. പിതാക്കന്മാരോടെല്ലാം അത് സംസാരിക്കാൻ തന്നെയാണ് ഇരിക്കുന്നത്’ -ഷോൺ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.