തിരുവനന്തപുരം: യു.എ.ഇ സ്ഥാപകനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥം നടത്തുന്ന ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തിൽ നടത്താൻ ധാരണയായി. യു.എ.ഇ, ഈജിപ്ത്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്നിട്ടുള്ള മാരത്തൺ ആദ്യമായാണ് ഇന്ത്യയിൽ നടത്തുന്നത്. മലയാളികളും എമിറേറ്റികളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് സായിദ് മാരത്തണിന്റെ സംഘാടകർ കേരളത്തെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന ഉന്നതതലയോഗം പരിപാടിയുടെ ആതിഥേയ നഗരമായി കോഴിക്കോടിനെ തെരഞ്ഞെടുത്തിരുന്നു. മറൈൻ ഗ്രൗണ്ട് പ്രധാന വേദിയാക്കി മാനാഞ്ചിറ വഴി അഞ്ച് കിലോമീറ്റർ റോഡാണ് ചാരിറ്റി റണ്ണിനുള്ള ട്രാക്കായി ആസൂത്രണം ചെയ്തിരിക്കുന്നത്.
ടൂറിസം മന്ത്രി ചെയർമാനും കായിക മന്ത്രി കോ-ചെയർമാനുമായി സംഘാടക സമിതി രൂപവത്കരിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമാണ് പരിപാടിയുടെ ജനറൽ കൺവീനർ. മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ചെയർമാനായി വർക്കിങ് കമ്മിറ്റിയുടെ രൂപവത്കരണത്തിന് യോഗം അംഗീകാരം നൽകി. കേരളത്തിനകത്തും പുറത്തുമുള്ള യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽനിന്ന് 18 വയസ്സ് പൂർത്തിയായ 20000 ത്തോളം പേരെയാണ് പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഇക്കൊല്ലം ഡിസംബറിലായിരിക്കും പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.