ബേഡഡുക്ക പഞ്ചായത്തിലെ കുട്ട്യാനത്ത് വോട്ട് തേടുമ്പോൾ കുഞ്ഞിനെ ലാളിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി കെ. നീലകണ്ഠൻ
ഉദുമ: 1991 മുതൽ ഇങ്ങോട്ട് തുടർച്ചയായി 35 വർഷം ഇടതോരംചേർന്നു നടക്കുന്ന മണ്ഡലമാണ് ഉദുമ. 1987ൽ കെ.പി. കുഞ്ഞിക്കണ്ണനാണ് ഇടക്ക് ഒരുതവണ യു.ഡി.എഫിനെ തുണക്കാൻ കൂട്ടുനിന്നത്. അതിനുമുമ്പും ശേഷവും ഇടതിന്റെ കുത്തകതന്നെയാണ് ഉദുമ. 2021ലെ തെരഞ്ഞെടുപ്പിൽ സി.എച്ച്. കുഞ്ഞമ്പു യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയക്കുമേൽ നേടിയത് 13,322 വോട്ടിന്റെ ഭൂരിപക്ഷമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ പൾസറിയാനും അവരുടെ പ്രിയപ്പെട്ട എം.എൽ.എ ആവാനും സാധിച്ചത് കുഞ്ഞമ്പുവിന് കരുത്താണ്. സിറ്റിങ് എം.എൽ.എ എന്ന കരുത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ അടിസ്ഥാന വികസനസൗകര്യങ്ങളുടെ പിൻബലം കുഞ്ഞമ്പുവിന് വീണ്ടു ജനങ്ങളിലേക്കിറങ്ങാൻ എളുപ്പമാക്കുന്നുണ്ട്.
78,664 വോട്ടിന്റെ കണക്ക് ഇക്കുറി ലക്ഷത്തിലധികം കടക്കാനാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രചാരണം തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു ഏറെ മുന്നിലായിരുന്നു. എൽ.ഡി.എഫ് 2016നെ അപേക്ഷിച്ച് 2021ൽ എട്ടായിരത്തോളം വോട്ടുകളുടെ വർധനയാണ് ഉണ്ടാക്കിയത്. പുതിയ വോട്ടർമാരുടെ പിന്തുണ കഴിഞ്ഞതവണ എൽ.ഡി.എഫിന് അനുകൂലമായിരുന്നു. അതും ഇക്കുറി വോട്ട് കൂടാനിടയാക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച് വിശ്വസിക്കുന്നുണ്ട്. 39 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി മണ്ഡലം യു.ഡി.എഫ് വിജയിച്ചിരുന്നത് എന്നതും കാണേണ്ടതാണ്. മതേതരമനസ്സിൽ കളങ്കമില്ലാതെ വോട്ട് കിട്ടിയാൽ കുഞ്ഞമ്പുവിന് നിഷ്പ്രയാസം ജയിച്ചുകയറാനാവുന്ന ഉദുമയിൽ ഇത് രണ്ടാമങ്കമാണ് കുഞ്ഞമ്പുവിന്റേത്.
ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റമുണ്ടായ ഉദുമ മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നുണ്ട്. അതിനുവേണ്ടിയാണ് പല അഭ്യൂഹങ്ങൾക്കുമൊടുവിൽ യു.ഡി.എഫ് കരുത്തനെ തന്നെ ഇറക്കിയത്. പിച്ചവെച്ച കാലംമുതൽ കോൺഗ്രസിനുവേണ്ടി ജീവിച്ചുതീർത്ത നീലകണ്ഠൻ ജനമനസ്സറിഞ്ഞ നേതാവാണ്. യു.ഡി.എഫ് തരംഗം കേരളത്തിലുണ്ടായാൽ ഉദുമയും പിടിക്കാമെന്നാണ് നേതാക്കളുടെ വിശ്വാസം. ബാലകൃഷ്ണൻ പെരിയയെക്കാൾ ജനസമ്മതി നീലകണ്ഠനുണ്ട് എന്നതും ഒരു മുതൽക്കൂട്ടാണ്. മണ്ഡലത്തിലെ വോട്ടർമാരെ പേരെടുത്ത് വിളിക്കാൻ മാത്രം പൊതുസമ്മതനും സ്വീകാര്യനുമാണ് നീലകണ്ഠൻ എന്നതും വോട്ട് പെട്ടിയിലാക്കാൻ എളുപ്പമാക്കുമെന്നതും യു.ഡി.എഫിന് ഗുണമാണ്.
പല തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഒരു ഘട്ടം യു.ഡി.എഫ് പട്ടികയിൽ ബി.പി. പ്രദീപ്കുമാർ ഉൾപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും കോൺഗ്രസ് നീലകണ്ഠനെന്ന ജനകീയനെ സ്ഥാനാർഥിയായി അവതരിപ്പിക്കുകയായിരുന്നു. ചെറുപ്പം മുതൽ സംഘടന പ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും വൈകിയാണ് ഇത്രയും വലിയൊരു ദൗത്യം പാർട്ടി അദ്ദേഹത്തെ ഏൽപിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 72,448 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ 73,884 വോട്ടും നേടിയതും വിജയപ്രതീക്ഷ വെക്കാൻ കാരണമായി പറയുന്നുണ്ട്. ഉദുമയിലെ ജനങ്ങൾക്ക് പാകമാകുന്ന നേതാവാണ് നീലകണ്ഠനെന്നത് ജനങ്ങൾക്കുമറിയാമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.
എൻ.ഡി.എയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽതന്നെ പേര് വന്നത് പ്രചാരണരംഗത്ത് കൊഴുപ്പേകാനിടയാക്കി. സംഘടനാക്കരുത്തിൽ സ്ഥാനാർഥിയായ മനുലാൽ മേലത്ത് മാറാത്തത് മാറും എന്ന എൻ.ഡി.എ പ്രചാരണത്തിലൂന്നി തന്നെയാണ് വോട്ടുപിടിത്തം. വോട്ട് കൂട്ടാൻ തന്നെയാണ് കരുത്തനെ തന്നെ ഗോദയിലിറക്കാൻ എൻ.ഡി.എ തീരുമാനിക്കാൻ കാരണവും. സ്വതവേ ജനകീയതയിലൂന്നി പ്രവർത്തിക്കുന്ന ബി.ജെ.പി മുഖം എ. വേലായുധൻ നേടിയ 20,360 വോട്ട് മറികടക്കാൻ പറ്റുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം മനുലാലിനെ ഗോദയിലിറക്കിയത്. നിയമസഭയിലേക്കുള്ള കന്നിയങ്കമാണ് ഇദ്ദേഹത്തിന്.
ഉദുമ ബേഡഡുക്ക ബീംബുങ്കാൽ സ്വദേശിയാണ്. കാസർകോട് ഗവ. കോളജിൽനിന്ന് ബിരുദവും മംഗളൂരു എസ്.ഡി.എം ലോ കോളജിൽനിന്ന് എൽഎൽ.ബി ബിരുദവും നേടി. ബാലസംഘത്തിലൂടെ പൊതുരംഗത്തേക്ക്. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറിയുമാണ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറിയുമായ എം. സുമതിയാണ് ഭാര്യ. മകൾ: കെ.എസ്. ശ്രുതി, മരുമകൻ: രാംപ്രകാശ് (ബംഗളൂരു). നിലവിൽ കാസർകോട് വിദ്യാനഗർ ചിന്മയ കോളനിയിൽ താമസം.
കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. സംസ്ഥാന കാർഷിക സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കാടകം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ.പി.സി.സി സെക്രട്ടറി, ജനശ്രീ ജില്ല ചെയർമാൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, എൽ.ബി.എസ് എംപ്ലോയീസ് അസോസിയേഷൻ വർക്കിങ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു
മാനടുക്കം സ്വദേശിയായ മനുലാൽ ബി.ജെ.പി ജില്ല ജന. സെക്രട്ടറിയാണ്. സമാന്തര കോളജിൽനിന്ന് ബി.കോം ബിരുദം. തുടർന്ന് കണ്ണൂരിൽ സി.എക്ക് ചേർന്നു. ചെന്നൈ ഭാരതീദാസൻ സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. ആറു വർഷം കൊച്ചിയിൽ കോർപറേറ്റ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ആർ.എസ്.എസ് ബന്തടുക്ക മണ്ഡൽ കാര്യവാഹക്, എറണാകുളം നഗരത്തിൽ വിദ്യാർഥിപ്രമുഖ്, ബൗദ്ധിക് പ്രമുഖ്, ശാരീരിക് പ്രമുഖ്, സഹകാര്യവാഹക് എന്നീ ചുമതലകൾ വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.