മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ദുരന്ത വർഷമാണ് 2006. ആ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയത്. പ്രമുഖ നേതാക്കളടക്കം തോറ്റു. ലീഗ് കോട്ടകൾ തകർന്നു.
1987 മുതൽ നാലു തവണ ചെർക്കളം അബ്ദുല്ലയോടൊപ്പം നിന്ന മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ബി.ജെ.പിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചെർക്കളം അബ്ദുല്ല (മഞ്ചേശ്വരം), പി.കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം), ഇ.ടി. മുഹമ്മദ് ബഷീർ (തിരൂർ), എം.കെ. മുനീർ (മങ്കട), പി. അബ്ദുൽ ഹമീദ് (പെരിന്തൽമണ്ണ), ടി.ടി. ഇസ്മായിൽ (മേപ്പയൂർ), കെ.എം. ഷാജി (ഇരവിപുരം), ഉമ്മർ പാണ്ടികശാല (ബേപ്പൂർ), മായിൻ ഹാജി (തിരുവമ്പാടി), ടി.പി.എം. സാഹിർ (കോഴിക്കോട് രണ്ട്) തുടങ്ങിയ പ്രമുഖർ തോറ്റു. പെരിങ്ങളം, നോർത്ത് വയനാട്, മണ്ണാർക്കാട്, ഗുരുവായൂർ മണ്ഡലങ്ങളിലും തോൽവി ഏറ്റുവാങ്ങി.
22 മണ്ഡലങ്ങളിൽ മത്സരിച്ചതിൽ ജയിച്ചത് എട്ടിടത്തുമാത്രം. 16 സീറ്റിൽനിന്ന് കുത്തനെ എട്ടിലേക്ക് ഒതുങ്ങി. യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റിന്റെ എണ്ണത്തിൽ കോൺഗ്രസിനാണ് സാധാരണ ക്ഷീണം സംഭവിക്കാറുള്ളത്. എന്നാൽ, ആ പതിവ് തെറ്റിച്ച് 2006ൽ ലീഗിന്റെ സീറ്റുകൾ ഒറ്റയക്കത്തിലൊതുങ്ങിയത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. സി.ടി. അഹമ്മദലി (കാസർകോട്), യു.സി. രാമൻ (കുന്ദമംഗലം), കെ. മമ്മുണ്ണിഹാജി (കൊണ്ടോട്ടി), പി.കെ. അബ്ദുറബ്ബ് (മഞ്ചേരി), അഡ്വ. എം. ഉമ്മർ (മലപ്പുറം), കുട്ടി അഹമ്മദ്കുട്ടി (തിരൂരങ്ങാടി), അബ്ദുറഹ്മാൻ രണ്ടത്താണി (താനൂർ), ഇബ്രാഹിംകുഞ്ഞ് (മട്ടാഞ്ചേരി) എന്നിവർ മാത്രമാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.