സേവനാവകാശ നിയമത്തിൽ മാറ്റംവരുത്തി സേവനങ്ങള്‍ സമയബന്ധിതമാക്കണം: എം.എം ഹസന്‍

തിരുവനന്തപുരം: ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സേവനാവകാശ നിയമത്തിലെ ബലഹീനതകൾ കൊണ്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സേവനാവകാശ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് എം.എം.ഹസന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തത് ഭൂനികുതിവാങ്ങുന്നതില്‍ കാലവിളംബം വരുത്തിയതുമൂലമാണ്. സേവനാവകാശ നിയമപ്രകാരം സര്‍ക്കാരില്‍ നിന്നുലഭിക്കേണ്ട എല്ലാസേവനങ്ങളും സമയബന്ധിതമാക്കിയിട്ടുണ്ട്. ഓരോവകുപ്പും തങ്ങള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ എത്ര ദിവസത്തിനകം നല്‍കാന്‍ കഴിയുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് ബോര്‍ഡിലെഴുതി ഓരോ ഓഫീസിനു മുന്നിലും പ്രദര്‍ശിപ്പിക്കണമെന്നുമുണ്ട്. ഇതൊക്കെ ഏട്ടിലെ പശുവിെൻറ അവസ്ഥയിലാണെന്നും ഹസൻ ആരോപിച്ചു. 

സേവനം ലഭ്യമായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ആരുമില്ല എന്നതാണ് ഈ നിയമത്തിെൻറ പ്രധാന പോരായ്മ. അപ്പീല്‍ നല്‍കേണ്ടത് മേലുദ്യോഗസ്ഥനാണ്. അദ്ദേഹവും നല്‍കിയില്ലെങ്കില്‍ വീണ്ടും വകുപ്പിെൻറ മുകളിലേക്കു പരാതിപ്പെടാം. എന്നാല്‍, കീഴുദ്യോഗസ്ഥരുടെ സംഘടനാശക്തിയെ ഭയന്ന് മേലുദ്യോഗസ്ഥര്‍ ആരും നടപടിഎടുക്കാറില്ല. 

വിവരാവകാശ നിയമത്തില്‍ വിവരാവകാശ കമ്മീഷണര്‍ക്കു പരാതി നല്‍കാന്‍ വകുപ്പുണ്ട്. എന്നാല്‍ സേവനാവകാശ നിയമം നടപ്പാക്കാന്‍ കമ്മീഷണറില്ല.വിവരാവകാശ നിയമത്തില്‍ 25,000 രൂപവരെ പിഴയീടാക്കാന്‍ വകുപ്പുള്ളപ്പോള്‍ സേവനാവകാശ  നിയമത്തില്‍ തുച്ഛമായപിഴ ഈടാക്കാനുള്ള വ്യവസ്ഥയേയുള്ളുയെന്നും ഹസൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആയിരക്കണക്കിന് സാധാരണക്കാരും പാവപ്പെട്ടവരും സര്‍ക്കാരില്‍ നിന്നുസമയബന്ധിതമായി സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാതെ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്.അതിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ആത്മഹത്യാമുനമ്പുകളായി മാറുന്ന കാലംവിദൂരമല്ല. ഈസാഹചര്യത്തില്‍ സേവനാവകാശനിയമത്തില്‍ കാലോചിതമായഭേദഗതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാർ തയാറാകണം.തുടര്‍ന്ന് ഈ നിയമത്തെക്കുറിച്ച്  ജനങ്ങളെ ബോധവത്കരിക്കുകയുംവേണം.  സര്‍ക്കാര്‍ഓഫീസുകളുടെ പരിമിതികള്‍ പരിഹരിക്കാനും ഇതോടൊപ്പം നടപടി ഉണ്ടാകണമെന്നും കത്തില്‍ എം.എം ഹസന്‍ ആവശ്യപ്പെട്ടു.
 

Tags:    
News Summary - Service Rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.