ഗുരുതര അച്ചടക്ക ലംഘനം; ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം; ഗുരുതര ചട്ടലംഘനവും, അച്ചടക്കലംഘനവും നടത്തുകയും സ്വഭാവ ദൂഷ്യപരമായ പ്രവർത്തി കാരണം കോ‍ർപ്പറേഷന്റെ സത്പേരിന് കളങ്കം വരുത്തുകയും ചെയ്ത ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളജ് വിദ്യാർഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തു.

ഫെബ്രുവരി 28 ന് ചടയമംഗലം ഡിപ്പോയിലെ ആർ.പി.സി 722 നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് നടത്തവെ നെട്ടയത്തറയിൽ വെച്ച് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ തട്ടിയതിനെ തുടർന്ന് ബുള്ളറ്റ് യാത്രക്കാരായ രണ്ട് കോളജ് വിദ്യാർഥികൾ തെറിച്ച് വീഴുകയും, തുടർന്ന് അപകടത്തിൽപ്പെട്ട രണ്ട് പേരും മരണപ്പെട്ടുകയും ചെയ്തിരുന്നു. അപകടകരമാകും വിധം ഓവർടേക്ക് ചെയ്തതിനാലാണ് ബുള്ളറ്റ് യാത്രക്കാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്ന് അന്വേഷത്തിൽ വ്യക്തമായി. തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഉദ്യോഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിംഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂനിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഉദ്ഘാടന സെഷനിൽ അച്ചടക്കം പാലിക്കണമെന്ന പ്രത്യേക നിർദേശം നൽകിയിരുന്നു. എന്നിട്ടും പരിശീലനത്തിന്റെ രണ്ടാം ദിവസം മദ്യപിച്ച് എത്തിയതിനെ തുടർന്ന് ക്ലാസിൽ നിന്നും പുറത്താക്കി മടക്കി അയച്ചതായി പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൾ റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു സസ്പെൻഷൻ.

ഫെബ്രുവരി 26 ന് പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ.ആർ ഷാനു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ ഷാനുവിന്റെ സ്വകാര്യ ബാഗിൽ നിന്നും കോർപ്പറേഷൻ വക 200 ഗ്രാം ബ്രാസ് സ്ക്രാപ്പ് റിവേറ്റ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് ഡ്യൂട്ടി ഗാർഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനോട് ഷാനു സഹകരിക്കുവാനോ, വിശദീകരിക്കുവാനോ തയാറായില്ല. കോർപ്പറേഷന്റെ വസ്തുവകകൾ സംരക്ഷിക്കേണ്ട ആൾ തന്നെ അപഹരിക്കാൻ ശ്രമമിച്ചത് ഗുരുതരമായ കുറ്റകൃത്യമായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ഷാനുവിനേയും സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കോർപ്പറേഷൻ പാറശാല പൊലീസിൽ പരാതിയും നൽകി.

ഫെബ്രുവരി 19 ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.എസ് ബിജുകുമാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി രാത്രി കാല ഡിപ്പോ പരിശോധന നടത്തിയ ഇൻസ്പെക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിൽ ഏർപ്പെടുകയോ, മദ്യലഹരിയിൽ ഓഫീസ്, ഗ്യാരേജ്,ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രവേശിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് സിഎംഡി നൽകിയിരുന്ന ഉത്തരവിന്റെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിജുകുമാറിനെ അന്വേഷണ വിധേയമായി കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു.

നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടിൽ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും, ആ തുകയിൽ തിരിമറി നടത്താൻ ശ്രമിക്കുകയും ചെയ്ത നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി. ഐ സതീഷ്കുമാറിനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

2022 ഡിസംബർ 10 കോഴിക്കോട് ഡിപ്പോയിലെ ജെ.എൻ 349 ബസിലെ യാത്രക്കാരനിൽ നിന്നും ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് യാത്രാക്കാരൻ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ടക്ടർ പി.ജെ പ്രദീപിനെയും സസ്പെൻഡ് ചെയ്തു. അങ്കമാലിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവീസിൽ ടിക്കറ്റ് റിസർവ്വ് ചെയ്ത യാത്രക്കാരനോട് കൈവശമുള്ള ലഗേജിന് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കൈയിൽ ഇന്ത്യൻ കറൻസി ഇല്ലാത്തതിനാൽ ഗൂഗിൽ പേ വഴി നൽകാമെന്ന് പറഞ്ഞിട്ടും കണ്ടക്ടർ വിസമ്മതിച്ചു.

കോഴിക്കോട് എത്തിയിട്ട് ക്യാഷ് വാങ്ങി നൽകണമെന്ന് പറഞ്ഞതിനെ തുടർന്ന് ബന്ധുവിനെ വിളിച്ചു വരുത്തി 160 രൂപ ലഗേജ് തുക നൽകിയിട്ടും കണ്ടക്ടർ ടിക്കറ്റ് നൽകിയില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുകയും ചെയ്തു. ബസിൽ കയറുന്ന യാത്രക്കാർക്കെല്ലാം ടിക്കറ്റ് നൽകി തുക ഈടാക്കി കോർപ്പറേഷന്റെ വരുമാനത്തിൽ മുതൽകൂട്ടാൻ ഉത്തരവാദിത്തപ്പെട്ട കണ്ടക്ടർ യാത്രക്കാരന്റെ പക്കൽ ഉണ്ടായിരുന്ന ലഗേജിന് നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതെ യാത്രക്കാരനേയും, കോർപ്പറേഷനേയും കബളിപ്പിച്ച് പണാപാഹരണം നടത്തിയെന്ന ബോധ്യപ്പെട്ടതിനെ തുടർന്നാണ് പി.ജെ പ്രദീപിനേയും സസ്പെൻഡ് ചെയ്തത്. 

Tags:    
News Summary - Serious breach of discipline; Six employees were suspended by KSRTC in various incidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.