രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ കേസ്

ലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കന്തറയില്‍ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടയുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു.

പാലക്കാട് നഗരസഭയിലെ 51ാം വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു രാജന്‍, മകള്‍ സ്‌നേഹ, സിന്ധുവിന്റെ സഹോദരന്‍ വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച വൈകീട്ട് വടക്കന്തറ മനക്കല്‍തൊടി ഭാഗത്ത് വോട്ട് അഭ്യർഥിക്കുന്നതിനിടെയാണ് സംഭവം.

സ്ഥാനാർഥിയെയും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായി പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. മനക്കല്‍തൊടിയിലുള്ള വീടുകളില്‍ വോട്ട് ചോദിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.

തടഞ്ഞത് ജനാധ്യപത്യത്തിൽ വിശ്വസിക്കാത്തവർ -കെ.സി

പാലക്കാട്: സ്ഥാനാർഥി പ്രചാരണം നടത്താൻ പാടില്ലെന്ന് പറയുന്നവർ ജനാധ്യപത്യത്തിൽ വിശ്വസിക്കാത്തവരാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പ്രചാരണത്തിനിടെ കുഴൽമന്ദത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട്ടുനിന്ന് കുഴൽമന്ദം വരെ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്താണ് വേണുഗോപാലും പാലക്കാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരാടിയും കുഴൽമന്ദത്ത് എത്തിയത്.

ഫാഷിസ്റ്റ് ശൈലിയുടെ ഒരു 'സാമ്പിൾ' മാത്രം -മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രമേശ് പിഷാരടിയെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. കേരളത്തിലെ ജനാധിപത്യ ബോധത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി മറ്റു പലയിടത്തും നടപ്പാക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ശൈലിയുടെ ഒരു 'സാമ്പിൾ' മാത്രമാണ് പാലക്കാട് ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബേപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം.

ഒരു സ്ഥാനാർഥിക്ക് വോട്ട് ചോദിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ബി.ജെ.പിയുടെ നിലപാട് രാഷ്ട്രീയ അസഹിഷ്ണുതയുടെ അടയാളമാണ്. പിഷാരടിയെ ശാരീരികമായി ആക്രമിക്കാനും ശ്രമമുണ്ടായെന്നും ഇതിനെ സി.പി.എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Incident of stopping Ramesh Pisharody: Case filed against BJP councilor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.