കോഴിക്കോട്: ഏറെ വിവാദമായ വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ ‘കാഫിർ സ്ക്രീന്‍ഷോട്ട്’ കേസ് അവസാനിപ്പിച്ച് പൊലീസ്. പ്രതികളെ കണ്ടെത്താനായില്ല എന്ന് പറഞ്ഞാണ് വടകര പൊലീസ് നടപടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെുടപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിർ സ്ക്രീൻ ഷോട്ടുകൾ എൽഡിഎഫ് പ്രവർത്തകർ പ്രചരിപ്പിച്ചത്.
സ്ക്രീൻ ഷോട്ടുകൾ വാട്ട്സ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷണന്റെ ഫോൺ പരിശോധനാഫലം അടക്കം കിട്ടിയില്ലെന്നും പൊലീസ് പറയുന്നു. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലീസ് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 'റെഡ് എൻകൗണ്ടർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് ആണ് സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സ്‌ക്രീൻഷോട്ട് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം റിബേഷ് വെളിപ്പെടുത്തിയിട്ടില്ല. റിബേഷിന്റെ ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചിരുന്നു.
അതേസമയം, സ്ക്രീന്‍ഷോട്ടിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന് കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിം ആവശ്യപ്പെട്ടു. താന്‍ കോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് അന്വേഷണം നടന്നത്. കേസില്‍ പ്രതിചേർക്കപ്പെട്ടതു കാരണം പാസ്പോർട്ട് പുതുക്കാൻ കഴിഞ്ഞില്ല. തന്റെ ഫോൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കേസിന്റെ തുടരന്വേഷണത്തിനായി കോടതിയെ സമിപിക്കുമെന്നും കാസിം പറഞ്ഞു.
കേസിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അന്വേഷണ ഘട്ടത്തിൽ പ്രത്യേകമായി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പരാതിക്കാരന്റെ ഹരജി തീർപ്പാക്കുകയായിരുന്നു. അന്വേഷണം സംബന്ധിച്ച് പൊലീസിന് പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കാസിം തന്നെയാണ് കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അപാകത തോന്നുന്നുണ്ടെങ്കിൽ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും ഹൈകോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.