രഞ്ജിത്തിന്റെ അറസ്റ്റ്: നിലപാടില്ലാതെ താരസംഘടന അമ്മ

കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ നിലപാട് പറയാതെ താരസംഘടനയായ അമ്മ. 'സംവിധായകനെതിരെ യുവനടിയുടെ പരാതി കോടതിയുടെ പരിഗണയിൽ ഇരിക്കുന്നതിനാൽ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു എന്ന് മാത്രമാണ് അമ്മ സംഘടനയുടെ പ്രതികരണം. എന്നാൽ, അറസ്റ്റിലായ സംവിധായകന്റെ പേരോ അവൾക്കൊപ്പം നിൽക്കുന്നു എന്നുള്ള വിവരങ്ങൾ സംഘടന പുറത്തിറക്കിയ കുറിപ്പിലില്ല. കഴിഞ്ഞ ദിവസമാണ് യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് പിടിയിലാക്കുന്നത്. സിനിമാ സെറ്റിൽ വെച്ച് രഞ്ജിത്ത് യുവനടിയോട് ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി.

യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ ഐ.സി.സി അംഗത്വം രാജിവെച്ചാണ് സിയാദ് വക്കാലത്ത് ഏറ്റെടുത്തത്. രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുക്കും മുമ്പ് ഐ.സി.സി അംഗത്വം രാജിവെച്ചിട്ടും വിവാദങ്ങളിലേക്ക് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചു. അതിനാലാണ് രഞ്ജിത്തിന്റെ അഭിഭാഷകനായി തുടരാൻ താത്പര്യമില്ലെന്ന് തീരുമാനിച്ചതെന്നും സിയാദ് പറഞ്ഞു. വക്കാലത്ത് ഏറ്റെടുത്ത് ഇന്നലെ കോടതിയിലെത്തി 24 മണിക്കൂറിനകമാണ് അഭിഭാഷകൻ നിലപാട് തിരുത്തിയത്. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ അംഗമായ ആൾ തന്നെ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ.സി.സി അംഗമായിരുന്നു സിയാദ്.

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ റിമാൻഡിലായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒളിയിടത്തിലേക്കുള്ള യാത്രക്കിടെ തൊടുപുഴ മുട്ടത്തുനിന്ന് കഴിഞ്ഞദിവസം രാത്രി പിടികൂടിയ രഞ്ജിത്ത്, അന്ന് രാത്രി മുഴുവൻ കഴിഞ്ഞത് എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത്ത് ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്‌ടർമാരുടെ നിർദേശങ്ങൾ അവഗണിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പൊലീസ് രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയും സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. 

അതേസമയം, സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ കേസിൽ കുറ്റകൃത്യം നടന്ന കാരവൻ പൊലീസ് കണ്ടെത്തി. ഫോട്ട് കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന കാരവനാണ് കണ്ടെത്തിയത്. എന്നാൽ, കാരവാനിൽ സി.സി.ടി.വി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനും മൊഴിരേഖപ്പെടുത്താനുമാണ് പൊലീസിന്റെ ശ്രമം.

 

Tags:    
News Summary - Ranjith's arrest: Star organization AMMA takes no stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.