ഇടമലക്കുടിയിൽ വോട്ടെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ നടന്ന ബോധവത്കരണം
തൊടുപുഴ: ദുർഘടമായ പാതകളും വന്യ മൃഗങ്ങളുടെ സാന്നിധ്യവുമുള്ള ഇടമലക്കുടിക്കാർക്ക് വോട്ട് രേഖപ്പെടുത്തുക എന്നത് ജനാധിപത്യ പക്രിയ മാത്രമല്ല. വലിയ സാഹസികത കൂടിയാണ്. ചെങ്കുത്തായ കാട്ടു പാതകളിലൂടെ പ്രതിസന്ധികളെ വകഞ്ഞുമാറ്റി കിലോ മീറ്ററുകൾ താണ്ടി ബൂത്തിലെത്തുന്ന ഉദ്യോഗസ്ഥരുടെ ഉദ്യമവും ചെറുതല്ല . അതു കൊണ്ട് തന്നെ ഇടമലക്കുടിയുടെ ജനാധിപത്യം ഒരു പോരാട്ടമാണ്. തിയതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് നടത്താൻ പ്രയാസമുള്ള മേഖലകളെപ്പറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പറയുന്നതിനിടെ ഇടമലക്കുടി എന്ന ഈ കൊച്ചു ഗ്രാമത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. 17 കിലോമീറ്ററിലേറെ കല്ലും മണ്ണും നിറഞ്ഞ ദുഷ്കരമായ വഴികളിലൂടെ സഞ്ചരിച്ച് വേണം ഇടമലക്കുടിയിലെത്താനെന്നും അവിടെയും മികച്ച രീതിയിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അത് കൊണ്ട് തന്നെ ഇടമലക്കുടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് ഇത്തവണ ഒരു താര പരിവേഷവുമുണ്ട്.
സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്താണ് ഇടമലക്കുടി. സൊസൈറ്റിക്കുടി, മുളക്തറകുടി, പരപ്പയാർ കുടി എന്നീ കുടികളിലായി മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. രാജമല പെട്ടിമുടിയില്‍ നിന്ന് 17 കിലോമീറ്റര്‍ ഉള്‍വനത്തിലാണ് ഇടമലക്കുടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒരു വാര്‍ഡായിരുന്ന ഇടമലക്കുടി 2010ലാണ് പഞ്ചായത്തായി മാറുന്നത്. ഇടമലക്കുടിയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ ചുമരതലപ്പെടുത്തുകയല്ല മറിച്ച് താൽപര്യമുള്ളവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നുവെന്നാണ് കൗതുകം. നെറ്റ് വർക്ക് ഇല്ലാത്തതിനാൽ വയർലെസ് സംവിധാനമാണ് ആശയ വിനിമയത്തിന് ഉപയോഗിക്കുന്നത്. വന്യ മൃഗ ശല്യം നേരിടുന്നതിന് ഉദ്യോഗസ്ഥർക്കൊപ്പം വനം വകുപ്പിന്‍റെ ദ്രുത കർമ്മ സേനയും ഉണ്ടാകും. മൂന്ന് ബൂത്തുകളിലേക്ക് എട്ട് വോട്ടിങ്ങ് മെഷീനുകളാണ് സജ്ജമായിരിക്കുന്നത്.
ഇടക്ക് തകരാറിലായാൽ പുനസ്ഥാപിക്കൽ പ്രയാസമായതിനാലാണ് ഇത്. വൈദ്യുതി പ്രശ്നമുള്ളതിനാൽ ഇവിടെ ജനറേറ്ററുകളും സ്ഥാപിക്കും. 14 വാര്‍ഡുകളിലായി 1800ല്‍ അധികം വോട്ടര്‍മാര്‍ ഇടമലക്കുടിയിലുണ്ട് . പെട്ടിമുടിക്ക് സമീപമുള്ള പുല്ലുമേട് നിന്ന് ഇഡലിപ്പാറ കുടിവരെയുള്ള കോൺക്രീറ്റ് റോഡ് പണികൾ നടക്കുന്നുണ്ടെങ്കിലും കുടിനിവാസികൾക്ക് അത്യാവശ്യ ഘട്ടങ്ങളിലൊഴികെ കാൽനടയാത്ര മാത്രമാണ് ആശ്രയം . തെരഞ്ഞെടുപ്പിന് തലേ ദിവസം പോളിങ്ങ് ഓഫിസർമാരുടെ ആദ്യ സംഘം പുറപ്പെടുന്നതും ഇടമലക്കുടിയിലേക്കാണ് . സാഹസികമായി സഞ്ചരിക്കേണ്ടതിനാലും താസത്തിനുള്ള പ്രയാസം കണക്കിലെടുത്തും 45 വയസിന് താഴെയുള്ളവരാണ് സംഘത്തിലുണ്ടാകുക.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ്ങ് ബൂത്തായി ഒരുക്കിയ ഇടം കാട്ടാന തല്ലി തകർത്ത സംഭവമുണ്ടായിട്ടുമുണ്ട്. മഴ പെയ്താൽ വന പാതകൾ തടസപ്പെടാൻ താൽപര്യമുള്ളതിനാൽ എല്ലാ തരത്തിലുള്ള മുൻ കരുതലുകളും എടുത്താണ് ഇവർ പുറപ്പെടുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഇടമലക്കുടിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് ദേവികുളം സബ് കലക്ടർ വി.എം. ആര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.