യൂട്യൂബേഴ്സിന്‍റെ ശല്യം കാരണം കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ കാരണക്കാർ ഈ യൂട്യൂബേഴ്സാണെന്നും സീരിയൽ താരം രേഖ രതീഷ്. മുഖ്യമന്ത്രിയോടും സർക്കാരിനോടും സഹായം അഭ്യർഥിച്ചുള്ള വിഡിയോയിലാണ് നടിയുടെ തുറന്ന് പറച്ചിൽ.
ചില യൂട്യൂബേഴ്സ് മോശം കാപ്ഷനുകളും മറ്റും നൽകി അപകീർത്തിപ്പെടുത്തുന്നു എന്നും ഇതുണ്ടാക്കുന്ന മാനസിക സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും രേഖ പറയുന്നു. താൻ മാത്രമല്ല, സഹതാരങ്ങളും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും രേഖ ആവശ്യപ്പെടുന്നുണ്ട്.
പ്രിയപ്പെട്ട സർക്കാർ, ശ്രീ പിണറായ് വിജയൻ സാറിന്,
എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിലാണ് വർക്ക് ചെയ്യുന്നത്. എനിക്ക് ഒരു മകനുണ്ട്, ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. കഴിഞ്ഞ ഏഴെട്ട് ഒമ്പത് മാസങ്ങളായി എനിക്ക് ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ് സാർ. രണ്ട് മൂന്ന് മാസമായി ഒരു കൂട്ടം യുട്യൂബേഴ്സ് എന്‍റെ പിന്നാലെ, എന്നെ കുറിച്ച് വളരെ മോശമായ രീതിയിൽ കാപ്ഷൻസ് കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. മാനസിക സമ്മർദം എനിക്ക് സഹിക്കാൻ പറ്റുന്നില്ല സാർ. ഈയിടക്കാലത്തായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞു പോകുന്നുണ്ട്, ഇങ്ങനുള്ള കാര്യങ്ങൾ കൊണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന സ്ത്രീയാണ് ഞാൻ, എന്റെ മകന് വേണ്ടി.
പക്ഷേ ഈ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. മാനസികമായിട്ടുള്ള സമ്മർദം.. എനിക്ക് ജീവിക്കാൻ പറ്റുന്നില്ല സാർ. ഇങ്ങനെ ഒരു വീഡിയോ ചെയ്യാനുള്ള കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തുകൊണ്ട് എന്നൊരു ചോദ്യം വന്നാൽ, എന്നെ തോജോവധം ചെയ്യുന്ന ഈ യുട്യൂബേഴ്സ് തന്നെയാണ് ഇതിന് പിന്നിലുള്ള കാരണമെന്ന് എനിക്ക് അറിയിക്കണം. ഇതു കൊണ്ടെങ്കിലും ഇവിടെ അവസാനിക്കണം എല്ലാം.
എന്നെ മാത്രമല്ല എന്റെ ഫീൽഡിലുള്ള ഒരുകൂട്ടം ആൾക്കാരെ ഇതുപോലുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യുട്യൂബേഴ്സ് ഉണ്ട്. ദയവ് ചെയ്ത് ഇതിനെതിരെ ശക്തമായ തീരുമാനം എടുക്കണം. എനിക്ക് വേണ്ടി മാത്രമല്ല. എന്റെ സഹോദരന്മാരും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാതെ സർക്കാർ ഒരു തീരുമാനം എടുത്ത് ഇതിൽ നിന്ന് ഞങ്ങളെയെല്ലാം രക്ഷിക്കണമെന്ന് താഴ്മയോട് കൂടി ഞാൻ അപേക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.