പഠിതാക്കളില്ലാത്ത കലാലയങ്ങള്‍

ഈ  വര്‍ഷത്തെ എന്‍ജിനീയറിങ് പ്രവേശനത്തിന്‍െറ കണക്ക് പരിശോധിച്ചാല്‍ മാത്രം മതി ഈ മേഖല എത്തിനില്‍ക്കുന്ന ദുരന്തചിത്രം മനസ്സിലാക്കാന്‍.  സാങ്കേതിക സര്‍വകലാശാലക്കുകീഴിലുള്ള 150 എന്‍ജിനീയറിങ് കോളജുകളിലായി ഒഴിഞ്ഞുകിടക്കുന്നത് 19,834 ബി.ടെക് സീറ്റുകളാണ്. ഇത് ഏറക്കുറെ പൂര്‍ണമായും സ്വകാര്യ സ്വാശ്രയ കോളജുകളിലാണ്.

സംസ്ഥാനത്തെ 65 ശതമാനം ബി.ടെക് സീറ്റുകളിലേ ഇത്തവണ വിദ്യാര്‍ഥികള്‍  പഠിക്കാനുള്ളൂ. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മൂന്നുശതമാനം കുട്ടികള്‍ ഇത്തവണ കുറഞ്ഞു.  

ഈ വര്‍ഷം 55,404 ബി.ടെക് സീറ്റുകളില്‍ 35,570 സീറ്റുകളിലേക്കാണ് വിദ്യാര്‍ഥികളെ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 152 കോളജുകളിലായി 58,165 ബി.ടെക് സീറ്റുകളുണ്ടായിരുന്നു. ഇതില്‍ 39,595 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു. 23 സ്വാശ്രയ കോളജുകളില്‍ ഇത്തവണ വിദ്യാര്‍ഥി പ്രവേശനം 30 ശതമാനത്തിന് താഴെയാണ്. അഞ്ചുശതമാനം മാത്രം സീറ്റുകളില്‍ പ്രവേശനം നടന്ന കോളജുകള്‍ വരെയുണ്ട് ഇത്തവണ. വരും വര്‍ഷങ്ങളിലും സീറ്റ് ഒഴിഞ്ഞുകിടക്കല്‍ വര്‍ധിക്കുകയല്ലാതെ കുറയാനുള്ള സാധ്യതയില്ല. ഗുണനിലവാരം കുറഞ്ഞ കോളജുകളെയാണ് വിദ്യാര്‍ഥികള്‍ കൈയൊഴിയുന്നത്. ഇതിന്‍െറ പരിണിതഫലം കുട്ടികളില്ലാതെ വൈകാതെ ഇവ അടച്ചുപൂട്ടേണ്ടിവരും എന്നതാണ്. 

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതില്‍ കാണിച്ച കണിശത ശ്രദ്ധേയമായിരുന്നു. എന്നാല്‍, ഫീസിന്‍െറ പേരില്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ നടത്തുന്ന കൊള്ളയുടെ തോത് മെഡിക്കല്‍ മേഖലയിലാണ് ശക്തം. പരിയാരത്തിനുപിന്നാലെ കേരളത്തില്‍ ഒട്ടേറെ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകള്‍ പിറവിയെടുത്തു. മതിയായ സൗകര്യങ്ങളുടെ അഭാവവും യോഗ്യരായ അധ്യാപകരുടെ കുറവുംകാരണം പലതവണ മെഡിക്കല്‍ കൗണ്‍സില്‍ ഇവയുടെ അംഗീകാരം റദ്ദാക്കിയിരുന്നു. പിഴവ് തിരുത്തിവരുന്ന മുറക്ക് വീണ്ടും പരിശോധന നടത്തിയാണ് അംഗീകാരം പുന$സ്ഥാപിച്ചുകൊടുക്കുന്നത്. അധ്യാപകരെയടക്കം ഇറക്കുമതിചെയ്ത് നടത്തുന്ന കള്ളക്കളികള്‍ പലപ്പോഴും കണ്ടത്തൊന്‍ കഴിയാതെ പോകുന്നു. 

ബാങ്ക് പരീക്ഷക്ക് പരിശീലിക്കുന്ന എന്‍ജിനീയര്‍മാര്‍
സമൂഹത്തിന് ആവശ്യമുള്ളതിലധികം എന്‍ജിനീയര്‍മാരെ സൃഷ്ടിക്കപ്പെട്ടതിന്‍െറ വിപരീതഫലം തൊഴില്‍ മാര്‍ക്കറ്റിലും വളരെ പെട്ടെന്ന് പ്രകടമായി. തൊഴിലില്ലാപടയില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന വിഭാഗമായി ഇന്ന് ബി.ടെക്കുകാര്‍ മാറി.  നാട്ടിന്‍പുറങ്ങളില്‍ കമ്പ്യൂട്ടര്‍ സെന്‍റര്‍ തുറന്ന് ഡി.ടി.പി ജോലികള്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് ഈ സാങ്കേതികവിദ്യ മേഖലയെ നമ്മുടെ ഭരണകൂടവും സ്വാശ്രയ മുതലാളിമാരും ചേര്‍ന്നുള്ള സംഘം എത്തിച്ചു.

ടെക്നോളജി പഠിച്ച വിദ്യാര്‍ഥി ബാങ്ക് ജോലിക്കും സര്‍ക്കാര്‍ ജോലിക്കും വേണ്ടി കോച്ചിങ് സെന്‍ററുകളിലേക്ക് പ്രവഹിക്കുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ റിസപ്ഷനിസ്റ്റിന്‍െറ പണിയെടുക്കാന്‍വരെ ഇവര്‍ തയാര്‍.   പ്രതിവര്‍ഷം കേരളത്തില്‍നിന്ന് ബി.ടെക് പഠനം പൂര്‍ത്തിയാക്കിവരുന്നവരുടെ എണ്ണം കാല്‍ലക്ഷത്തിന് മുകളിലായി. അത് പതിയെ അരലക്ഷത്തോടടുത്തു. എന്നാല്‍, കോഴ്സിന് ചേരുന്ന വിദ്യാര്‍ഥികളില്‍ മൂന്നില്‍ രണ്ടുപേര്‍  ഇടക്കുവെച്ചോ പരാജയപ്പെട്ടോ ബി.ടെക് പഠനം മുഴുവനാക്കാനാവാതെ മടങ്ങുന്നവരാണെന്ന് സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ (സി.ഡി.എസ്) ഡോ. സുനില്‍ മാണിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഡിമാന്‍ഡ് കൂടുന്ന പരമ്പരാഗത കോഴ്സുകള്‍
വിദ്യാര്‍ഥി പ്രവേശന മാനദണ്ഡങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ കോളജുകള്‍ ഉയര്‍ത്തുന്ന പ്രധാനവാദം ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നതായിരുന്നു. ഓരോവര്‍ഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം കൂടിവരുന്നു. എന്‍ജിനീയറിങ് പഠനമേഖലയോട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിരക്തി വളര്‍ന്നുവരുന്നുവെന്നതാണ് യാഥാര്‍ഥ്യം. പരമ്പരാഗത ബിരുദകോഴ്സുകള്‍ ഉപേക്ഷിച്ചായിരുന്നു കുട്ടികള്‍ എന്‍ജിനീയറിങ് പഠനത്തിനായി വന്നിരുന്നത്.

എന്നാല്‍,  കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി ആര്‍ട്സ് ആന്‍ഡ് കോളജുകളില്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് സീറ്റുകിട്ടാന്‍ ഉയര്‍ന്ന മാര്‍ക്കുള്ളവര്‍പോലും ബുദ്ധിമുട്ടുന്ന അവസ്ഥ പ്രകടമാണ്. സാമ്പ്രദായിക സയന്‍സ് ബിരുദകോഴ്സുകള്‍ക്ക് ഇപ്പോള്‍ ഉയര്‍ന്ന ഡിമാന്‍ഡാണ്. പ്ളസ്ടുവിന് മികച്ച മാര്‍ക്കുനേടുന്ന കുട്ടി എന്‍ജിനീയറിങ്, മെഡിക്കല്‍ മേഖല വേണ്ടെന്നുവെച്ചാല്‍ ആദ്യം തെരഞ്ഞെടുക്കുന്ന കോഴ്സ് ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി പോലുള്ള വിഷയങ്ങളാണ്.

സര്‍വകലാശാലകളാണ് ഇപ്പോള്‍ ഏകജാലക രീതിയില്‍ കോളജുകളിലേക്ക് വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നത്. എല്ലാ സര്‍വകലാശാലകളിലും സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ഇഷ്ട കോഴ്സുകളിലേക്ക് കുട്ടികളുടെ തള്ളിക്കയറ്റം പ്രകടമാണ്. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ പഠനത്തിന് അവസരവും ലഭിച്ചിട്ടില്ല.  

(നാളെ: ലാഭം ഉറപ്പിക്കാനുള്ള കച്ചവടത്തിന് സര്‍ക്കാറിന്‍െറ കരുതല്‍)

Tags:    
News Summary - selfe finance dolleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.