രണ്ടാം പിണറായി സർക്കാറിന് നിലവാരക്കുറവ്; വിമർശനവുമായി സി.പി.ഐ മലപ്പുറം ജില്ല സമ്മേളനം

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാറിന് മുൻ സർക്കാറിനെക്കാൾ നിലവാരക്കുറവ് സംഭവിച്ചെന്ന് സി.പി.ഐ മലപ്പുറം ജില്ല സമ്മേളനത്തിൽ വിമർശനം. പല വകുപ്പുകളുടെയും പ്രവർത്തന നിലവാരം ഉയരുന്നില്ല. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗത വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം.

ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. കഴിഞ്ഞ സര്‍ക്കാറിനെ അപേക്ഷിച്ച് പല വകുപ്പുകളുടേയും പ്രവര്‍ത്തനം മോശമാണ്. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണുള്ളത്.

വികസനത്തിന്‍റെ വാചാലതയിൽ സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. മത സാമുദായിക ശക്തികളോട് അനാവശ്യ മമത കാണിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇടതുപക്ഷ നേതാക്കളിൽ നിന്നും ഉണ്ടാകുന്നത് ഗുണകരമല്ല -റിപ്പോർട്ടിൽ പറയുന്നു.

കെ.ടി. ജലീലിന്റെയും പി.വി. അൻവറിന്റെയും സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ അവമതിപ്പുണ്ടാക്കിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ പി.വി. അൻവർ അപഹാസ്യമാക്കുന്നു. ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മതനിരപേക്ഷകരെ എൽ.ഡി.എഫിൽ നിന്ന് അകറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിലെയും പെരിന്തൽമണ്ണയിലെയും സ്ഥാനാർഥിത്വത്തെയും സി.പി.ഐ വിമർശിച്ചിരുന്നു. ഇത് പണം വാങ്ങിയാണെന്ന് അന്ന് തന്നെ ആരോപണവുമുയർന്നിരുന്നു. ഇക്കാര്യവും സി.പി.ഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുസ്ലിം ലീഗും യു.ഡി.എഫും നടത്തുന്ന ആപത്കരമായ സഖ്യങ്ങൾക്കും നീക്കങ്ങൾക്കുമുള്ള പ്രതിവിധി ആ വിധത്തിൽ തന്നെയുള്ള കുറുക്കുവഴികൾ തന്നെയാണെന്ന ചിന്ത പലപ്പോഴും സി.പി.എമ്മിനെ നയിക്കുന്നതായാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.

രണ്ടാം ഇടതുപക്ഷ സർക്കാറിന് വലതുപക്ഷ വ്യതിയാനമുണ്ടെന്ന് സി.പി.ഐ വയനാട് ജില്ല സമ്മേളനത്തിൽ വിമർശനമുയർന്നതിന് തൊട്ടുപിന്നാലെയാണ് മലപ്പുറം ജില്ല സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലും വിമർശനമുണ്ടായിരിക്കുന്നത്.

Tags:    
News Summary - Second Pinarayi government lacks quality; CPI Malappuram district conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.