തൃശൂർ കോടശ്ശേരി ചായ്പൻകുഴി ഗവ. യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നപ്പോൾ
സ്കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം നിലംപതിച്ചു; അവധിയായതിനാൽ ദുരന്തം ഒഴിവായി
തൃശൂർ: തൃശൂർ ജില്ലയിലെ കോടശ്ശേരി ചായ്പൻകുഴി ഗവ. യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു വീണു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് വെള്ളിയാഴ്ച സ്കൂളിന് അവധി ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
കെട്ടിടത്തിന്റെ ഒരുഭാഗം പൂർണമായും തകർന്ന നിലയിലാണ്. അവധിയായതിനാൽ അപകടസമയത്ത് വിദ്യാർഥികളോ അധ്യാപകരോ സ്കൂളിൽ ഉണ്ടായിരുന്നില്ല. സാധാരണ അധ്യയന ദിവസമായിരുന്നെങ്കിൽ വലിയ അപകടത്തിന് ഇടയാക്കിയേക്കാവുന്ന സാഹചര്യത്തിലാണ് അവധി രക്ഷയായത്.
സ്കൂളിനോട് ചേർന്ന് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാന നിർമിച്ചിരുന്നതായി പറയുന്നു. കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ കെട്ടിടത്തിന്റെ അടിത്തറയെയോ ഘടനാപരമായ സുരക്ഷയെയോ ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ചു വരികയാണ്. തകർന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗവും സുരക്ഷിതമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
അതേസമയം, ഹൈവേ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ മതിൽ പൊളിച്ചു പണിയാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തിലേറെയായി എന്ന് നാട്ടുകാർ പറയുന്നു. നിർമാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത അപകടത്തിന് കാരണമായെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഇത്തവണ അധ്യയന വർഷം തുടങ്ങിയ ജൂൺ ഒന്നിന്, തിരുവനന്തപുരം അട്ടകുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂൾ കോമ്പൗണ്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര താഴേക്ക് പതിച്ച സംഭവം ഉണ്ടായിരുന്നു. വൈകീട്ട് അഞ്ചിന് ശേഷം അപകടം സംഭവിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പൂർണമായും എയർ കണ്ടീഷൻ ചെയ്ത, ആധുനിക രീതിയിൽ നവീകരിച്ച കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. അപകട സമയത്ത് പ്രദേശത്ത് കാറ്റോ മഴയോ ഉണ്ടായിരുന്നില്ലെന്ന് അന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.