റിയാദ്: സൗദിയില്‍നിന്ന് വാക്സിനേഷൻ പൂർത്തിയാക്കി നാട്ടിൽ പോയവർക്ക് മടങ്ങിവരാൻ പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തിലായതായി സൗദി സിവിൽ ഏവിഷേയൻ അതോറിറ്റി (ഗാക). വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പൊട്ടിപുറപ്പെട്ടത് മുതൽ വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാനിരോധനത്തിൽ ഇളവ് വരുത്തുകയാണെന്നും സൗദിയിൽ നിന്ന് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം യാത്രാനിരോധിത രാജ്യങ്ങളിലേക്ക് പോയവർക്ക് തിരിച്ചുവരാമെന്നും സർക്കുലറിൽ പറയുന്നു.
സൗദി ഇഖാമയുള്ള, സൗദിയിൽ തന്നെ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് യാത്രാവിലക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം തടയാൻ നിശ്ചയിച്ചിരിക്കുന്ന മുഴുവൻ വ്യവസ്ഥകളും പാലിച്ചുവേണം യാത്ര നടത്തേണ്ടത്. ഇതിൽ വീഴ്ച വരുത്തിയാൽ ഗവൺമെൻറ് ഉത്തരവ് അനുസരിച്ചുള്ള ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
പുതിയ തീരുമാനം പ്രാബല്യത്തിലായെങ്കിലും ഇന്ത്യയെ പോലുള്ള യാത്രനിേരാധമുള്ള രാജ്യങ്ങളിൽ നിന്ന് എങ്ങനെ സൗദിയിലേക്ക് യാത്ര ചെയ്യും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ഇന്ത്യക്കും സൗദിക്കുമിടയിൽ യാത്രാനിരോധനമുള്ളതിനാൽ റെഗുലർ വിമാന സർവിസ് പുനരാരംഭിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബ്ൾ കരാറും ആയിട്ടില്ല. അടിയന്തര സാഹചര്യത്തിൽ പരസ്പര സഹകരണത്തോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ ദേശീയ വിമാന കമ്പനികളോ ഗവൺമെൻറ് ചുമതലപ്പെടുത്തുന്ന സ്വകാര്യ വിമാന കമ്പനികളോ സർവിസ് നടത്താൻ നിശ്ചയിക്കുന്ന സംവിധാനമാണ് എയർ ബബ്ൾ. എന്നാൽ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നെങ്കിലും കരാറായിട്ടില്ല. ആരോഗ്യ ജീവനക്കാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാൻ ഏർപ്പെടുത്തുന്ന ചാർട്ടർ വിമാനങ്ങളാണ് പിന്നീടുള്ള ഏക മാർഗം. ഇളവ് പരിധിയിൽ വരുന്നവർക്ക് ഇങ്ങനെയുള്ള ചാർട്ടർ വിമാനങ്ങളിൽ സൗദിയിലേക്ക് വരാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.