സാറാ ജോസഫ്
കൊച്ചി: യു.ഡി.എഫ് സർക്കാർ പി.എം ശ്രീ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ എൽ.ഡി.എഫ് ഭാഗത്തുനിന്ന് നീക്കമുണ്ടായപ്പോൾ അവരോട് പറഞ്ഞതുതന്നെയാണ് യു.ഡി.എഫിനോടും പറയാനുള്ളത്. കൂടുതൽ ശക്തമായിത്തന്നെ എതിർക്കേണ്ടി വരുമെന്നും സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ നയം എന്തായിരുന്നോ, അതിനാണ് ജനങ്ങൾ വോട്ടു ചെയ്ത് ജയിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. പി.എം ശ്രീ പദ്ധതി സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരള സർക്കാർ കേന്ദ്രവുമായി ഒപ്പിട്ട കരാറാണിത്. അതിൽനിന്ന് ഏകപക്ഷീയമായി ഒരു കക്ഷിക്ക് പിന്മാറാൻ സാധിക്കുമോ എന്നതെല്ലാം വിദഗ്ധരുമായി ചർച്ച ചെയ്യേണ്ടതുണ്ട്. അടിയന്തരമായി തീരുമാനമെടുത്ത് പെട്ടെന്ന് ഒന്നും ചെയ്യാനാകില്ല. ഒപ്പിട്ട പി.എം ശ്രീയുടെ കാര്യത്തിലെ നിലപാട് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കേണ്ട കാര്യമില്ല -മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒപ്പിട്ട കരാറുണ്ട്. ആ കരാറിന്‍റെ തുടർച്ച എങ്ങനെ ആകണം എന്നത് സംബന്ധിച്ച് ഒരു സർക്കാറിന് തീരുമാനമെടുക്കാൻ രാഷ്ട്രീയ വശങ്ങളും മറ്റു ഘടകങ്ങളും പരിശോധിക്കണം. ഫണ്ടുകൾ നൽകുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളുടെ മുന്നിൽ ഉപാധികൾ വെക്കാൻ പാടില്ല. അത് ഫെഡറൽ തത്വത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സർക്കാറിനെ വിവാദച്ചുഴിയിലാക്കിയ പി.എം ശ്രീ പദ്ധതി ഒപ്പിടലിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാടെടുക്കുമെന്നത് ഏറെ നിർണായകമാണ്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കിയ വിഷയമാണ് പി.എം ശ്രീ പദ്ധതിയിലെ സ്വകാര്യ ഒപ്പിടൽ. മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടിക്കെതിരെ സി.പി.ഐ പരസ്യമായി രംഗത്തുവന്നു. മന്ത്രിസഭ യോഗത്തിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കുമെന്ന സ്ഥിതി വന്നതോടെ നടന്ന ചർച്ചകളിലാണ് പദ്ധതി തൽക്കാലം നടപ്പാക്കുന്നില്ലെന്ന് കേന്ദ്രസർക്കാറിന് കത്ത് നൽകാൻ തീരുമാനിച്ചത്.
സാറാ ജോസഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ്;
പി എം ശ്രീ പദ്ധതി നടപ്പാക്കാൻ LDFൻ്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായപ്പോൾ അവരോട് പറഞ്ഞതുതന്നെയാണ് UDF അത് നടപ്പാക്കാൻ ശ്രമിച്ചാൽ അവരോടും പറയാനുള്ളത്. കൂടുതൽ ശക്തമായിത്തന്നെ എതിർക്കേണ്ടിയും വരും. കാരണം, പ്രതിപക്ഷത്തായിരുന്നപ്പോൾ പി എംശ്രീ യോടുള്ള അവരുടെ നയം എന്തായിരുന്നോ,അതിനാണ് ജനങ്ങൾ വോട്ടു ചെയ്ത് ജയിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.