അയ്യപ്പഭക്തരുടെ പ്രാർഥനകൾക്കും കണ്ണീരിനും ഒടുവിൽ ഫലം കണ്ടിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ പിണറായി സർക്കാർ തയാറാകുന്നുണ്ടെങ്കിൽ, അത് ഭക്തർ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാനായി തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് അയ്യപ്പഭക്തരുടെ പ്രാർത്ഥനകൾക്കും കണ്ണീരിനും ഒടുവിൽ ഫലം കണ്ടിരിക്കുന്നു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ പിണറായി സർക്കാർ തയ്യാറാകുന്നുണ്ടെങ്കിൽ, അത് ഈ കാലമത്രയും ഭക്തർ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്. പത്ത് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് അഹങ്കരിച്ചവർക്കും, തന്ത്രി കുടുംബത്തെയും വിശ്വാസികളെയും പുച്ഛിച്ചു തള്ളിയവർക്കും ഒടുവിൽ അയ്യപ്പന് മുന്നിൽ ശിരസ്സ് നമിക്കേണ്ടി വന്നിരിക്കുന്നു.
നമ്മൾ മറക്കരുത്, ശബരിമലയിൽ ആചാരലംഘനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത് ഉമ്മൻചാണ്ടി സർക്കാർ ആയിരുന്നു. ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നിട്ടു കൂടി, ഹൈന്ദവ വിശ്വാസങ്ങളെയും ശബരിമലയിലെ പവിത്രതയെയും സംരക്ഷിക്കാൻ അദ്ദേഹം കാട്ടിയ ആർജ്ജവം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാടായിരുന്നു. വിശ്വാസികൾക്കൊപ്പം നിന്ന ആ നിലപാടാണ് ഇന്ന് ഈ മാറ്റങ്ങൾക്ക് അടിത്തറയിട്ടത്.
ഈ സമരത്തിൽ വെറുമൊരു കാഴ്ചക്കാരനായിരുന്നില്ല ഞാൻ. ആചാര സംരക്ഷണത്തിനായി ഗുരുവായൂരിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെയും സി.പി.എമ്മുകാരുടെയും ക്രൂരമർദ്ദനത്തിന് ഇരയായി എന്റെ കാൽപാദം ഒടിഞ്ഞു. സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന് 10 ദിവസം ജയിലിൽ കിടന്നു. ആ മുറിപ്പാടുകളും ജയിൽവാസവും ഇന്ന് എനിക്ക് അഭിമാനമാണ്. കാരണം, ആ ചങ്ങലക്കെട്ടുകൾ അയ്യപ്പന് വേണ്ടിയായിരുന്നു.
പുലിപ്പാൽ കൊണ്ടുവരാൻ വിട്ട മണികണ്ഠൻ പുലിപ്പുറത്ത് മടങ്ങിവന്നതുപോലെ, അയ്യപ്പനെ വെല്ലുവിളിച്ചവർക്ക് അതേ അയ്യപ്പന്റെ മണ്ണിൽ ഇന്ന് തോൽവി സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തെരഞ്ഞെടുപ്പിന് മുൻപേ സി.പി.എം പരാജയം സമ്മതിച്ചിരിക്കുന്നു. ഇത് പിണറായി വിജയന്റെ തോൽവിയും, കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിച്ച അയ്യപ്പവിശ്വാസികളുടെ ധീരമായ വിജയവുമാണ്.
സ്വാമിയേ ശരണം അയ്യപ്പ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.