കല്ലമ്പലം (തിരുവനന്തപുരം): നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ ഒളിവിൽ കഴിഞ്ഞ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ (52) സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കല്ലമ്പലം വെയിലൂരിലെ ദേവനന്ദനം വീടിെൻറ അടുക്കള ഭാഗത്തെ നാളികേരക്കൂട്ടിൽ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം.
ഇൗമാസം അഞ്ചിന് നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഒമ്പത് ദിവസമായി ഒളിവിലായിരുന്നു ഹരികുമാർ. കീഴടങ്ങാൻ തയാറെടുക്കുെന്നന്ന് പ്രചരിക്കുന്നതിനിടെയാണ് അന്ത്യം. ഹരികുമാറിെൻറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കുകയായിരുന്നു.
മൃതദേഹം കണ്ട വീട്ടിൽ ഒരാഴ്ചയായി ആരും താമസമില്ലായിരുന്നു. അടുത്ത വീട്ടിൽ താമസിക്കുന്ന ഭാര്യാമാതാവ് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ നായ്ക്കൾക്ക് ആഹാരം കൊടുക്കാനെത്തിയപ്പോഴാണ് ഹരികുമാർ തൂങ്ങിനിൽക്കുന്നത് കണ്ടത്.
ആരെയും വീട്ടിലേക്ക് കയറാൻ അനുവദിക്കാതെ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. തിരുവനന്തപുരം റൂറൽ എസ്.പി പി. അശോക് കുമാർ, ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സാഹിർ, മേഖലയിലെ ആറോളം സൾക്കിൾ ഇൻസ്പെക്ടർമാർ ഉൾപ്പെടെ ശക്തമായ പൊലീസ് സന്നാഹം എത്തി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കല്ലമ്പലത്തെ വീട്ടിലെത്തിച്ചു. രാത്രി ഒമ്പതോടെ സംസ്കാരം നടന്നു. ലേഖയാണ് ഭാര്യ. വിദ്യാർഥിയായിരിക്കെ, 12 വർഷം മുമ്പ് മരിച്ച അഖിൽ ഹരി, ബി.എ വിദ്യാർഥി അതുൽ ഹരി എന്നിവർ മക്കളാണ്.
1998ൽ കോൺസ്റ്റബിളായി സർവിസിൽ പ്രവേശിച്ച ഹരികുമാർ 2002ലാണ് ടെസ്റ്റ് എഴുതി എസ്.െഎയായത്. തുടർന്ന്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചു. കടയ്ക്കൽ, പരവൂർ, ആലുവ, ഫോർട്ട്, തമ്പാനൂർ സ്റ്റേഷനുകളിൽ സി.െഎയായിരുന്നു. രണ്ടു വർഷമായി നെയ്യാറ്റിൻകര ഡിവൈ.എസ്.പിയാണ്.
വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സനൽകുമാറിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കേസിനു പുറമെ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. സനൽകുമാറിനെ മനഃപൂർവം വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.